സഊദി മധ്യസ്ഥതയിൽ ഉക്രൈനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ?; റഷ്യയുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യയുമായി അമേരിക്ക നല്ലരീതിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും ട്രംപ് പറഞ്ഞു. റഷ്യന്‍ സേന വളഞ്ഞ ആയിരക്കണക്കിന് ഉക്രൈന്‍ സൈനികരുടെ ജീവന് ഭീഷണി സൃഷ്ടിക്കരുതെന്ന് പുടിനോട് താന്‍ അഭ്യര്‍ഥിച്ചെന്നും ട്രംപ് പറഞ്ഞു.
ഉക്രൈനുമായുള്ള വെടിനിര്‍ത്തലില്‍ ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസം ഉണ്ടെന്ന് റഷ്യ പ്രതികരിച്ചു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുദ്ധത്തിന്റെ കാര്യത്തില്‍ വിലപേശല്‍ നടത്തുകയാണ് റഷ്യയെന്നും പുടിന് ട്രംപിനെ ഭയമെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദ്മിര്‍ സെലന്‍സ്‌കി പറഞ്ഞു. തങ്ങളുടെ സൈന്യത്തെ റഷ്യ വളഞ്ഞുവെന്ന യു.എസ് പ്രസ്താവനയെ സെലന്‍സ്‌കി തള്ളി.
റഷ്യയിലെ കുര്‍സുക് മേഖല തിരിച്ചുപിടിച്ചുവെന്നും റഷ്യ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ ഉക്രൈന്‍ പിടിച്ചെടുത്ത പ്രദേശമാണിത്. ചര്‍ച്ചകള്‍ നടക്കുമ്പോഴും റഷ്യയിലും ഉക്രൈനിലും പരസ്പരം ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഊദി അറേബ്യയുടെ മധ്യസ്ഥതയില്‍ ആണ് യു.എസും റഷ്യയും ഉക്രൈനും രണ്ടു തവണകളിലായി ചര്‍ച്ച നടത്തിയത്. നേരത്തെ റിയാദില്‍ റഷ്യ, യു.എസ് വിദേശകാര്യ മന്ത്രിമാര്‍ തല ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ തുടര്‍ ചര്‍ച്ചയില്‍ നിന്ന് സെലന്‍സ്‌കി വിട്ടു നിന്നതോടെയാണ് അമേരിക്ക ഉക്രൈനുമായി കൂടുതല്‍ ഇടഞ്ഞത്. ഒടുവില്‍ കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഉക്രൈനും യു.എസും സഊദിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ കൂടുതല്‍ പുരോഗതിയുണ്ടായി.
റഷ്യ വെടിനിര്‍ത്താന്‍ തയ്യാറായാല്‍ ആ നിമിഷം ഉക്രൈനും വെടിനിര്‍ത്തുമെന്നും തങ്ങള്‍ക്ക് സമാധാനമാണ് വേണ്ടതെന്നുമായിരുന്നു ജിദ്ദ ചര്‍ച്ചയ്ക്കു ശേഷം സെലന്‍സ്‌കിയുടെ നിലപാട്. അമേരിക്കക്ക് വേണ്ടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. റൂബിയോയുടെ ഇടപെടലുകള്‍ ഫലപ്രദമാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. യുദ്ധത്തിന്റെ മധ്യത്തില്‍ സമാധാനം ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പ്രയാസകരമാണെന്ന് റൂബിയോ പറഞ്ഞു. ജി 7 ഉച്ചകോടിയോട് അനുബന്ധിച്ച് ക്യുബെക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ വെടിനിര്‍ത്തല്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ട്രംപിന്റെ പ്രതിനിധി വിറ്റ്‌കോഫും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. പുടിനെ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വിശ്വാസം എന്ന ചോദ്യം ഉയരുന്നില്ലെന്നും പ്രവൃത്തിയാണ് ആവശ്യമെന്നും റൂബിയോ മറുപടി നല്‍കി.
തങ്ങള്‍ വിദേശനയത്തിനു അകത്തു നിന്നാണ് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിന് അരികെയാണെന്നും ഏതാനും ചുവടുകള്‍ മുന്നോട്ടു പോകാനുണ്ടെന്നും സ്റ്റീവ് വിറ്റ്‌കോഫ് തിരികെയെത്തിയ ശേഷം കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Saudi-mediated ceasefire in Ukraine possible soon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."