ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാനത്ത് വൻ മയക്കുമരുന്നു വേട്ട, 284 പേർ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ്‌ക്കെതിരെ കർശന നടപടി തുടരുമെന്നതിന് ഉദാഹരണമായി, ഓപ്പറേഷൻ ഡി-ഹണ്ടിന്റെ പേരിൽ മാർച്ച് 15ന് പ്രത്യേക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടന്ന സ്പെഷ്യൽ ഡ്രൈവിൽ 2,841 പേരെ പരിശോധിച്ചപ്പോൾ, 273 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് 284 പേരെ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ 26.433 ഗ്രാം എം.ഡി.എം.എ, 35.2 കിലോ കഞ്ചാവ്, 193 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയും ശേഖരണവുമെല്ലാം നിരീക്ഷണത്തിൽ ആക്കി കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനായി ആണ് ഈ പരിശോധന നടത്തിയത്.
സംഘാടകതല മേൽനോട്ടം
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ നിർദ്ദേശ പ്രകാരം ആൻ്റി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവൻ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. റേഞ്ച് അടിസ്ഥാനത്തിലുള്ള എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേർന്ന് ഇത് നടത്തുകയായിരുന്നു.
24 മണിക്കൂർ ആൻ്റി നർക്കോട്ടിക് കൺട്രോൾ റൂം
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബമായ വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനക്ഷമ മായ ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി വെയ്ക്കുന്നതാണ്.
ശക്തമായ നിരീക്ഷണവും വരും ദിവസങ്ങളിലെ ദൗത്യവും
മയക്കുമരുന്ന് വ്യാപാരത്തിൽ സ്ഥിരമായി ഏർപ്പെട്ടിരിക്കുന്നവരുടെ ഡേറ്റാബേസ് തയ്യാറാക്കി നിരീക്ഷണം ശക്തമാക്കുമെന്നും, ഓപ്പറേഷൻ ഡി-ഹണ്ട് തുടരുമെന്നും പൊലീസ് അറിയിച്ചു. ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും സംസ്ഥാനത്തുടനീളം പ്രവർത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."