ഇന്നും ഗസ്സ കണ്‍തുറന്നത് കൂട്ടക്കുരുതിയിലേക്ക് ; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 60ലേറെ മനുഷ്യരെ, കൊല്ലപ്പെട്ടവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍
തെല്‍ അവിവ്: ഗസ്സയില്‍ കൂട്ടക്കുരിതി തുടര്‍ന്ന് ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ നടത്തി ആക്രമണങ്ങളില്‍ മാത്രം 25ഓളം മനുഷ്യരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ 60ലേറെ ഫലസ്തീനികളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരും ഉള്‍പെടുന്നു.
ഫലസ്തീന്‍ ടുഡെ ജേര്‍ണലിസ്റ്റ് മുഹമ്മദ് മന്‍സൂര്‍, അല്‍ജസീറ അറബിക് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ ഹുസ്സാം ശബാത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 208 മാധ്യമപ്രവര്‍ത്തകര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 141 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
തെക്കന്‍ ഗസ്സയിലെ അന്താരാഷ്ട്ര റെഡ്‌ക്രോസ് ഓഫിസിനു നേരെയും ആക്രമണമുണ്ടായി. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗസ്സയില്‍ നിന്ന് ജീവനക്കാരെ തിരികെവിളിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇസ്മായില്‍ ബര്‍ഹൂം കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ച ഫലസ്തീന്‍ ചിത്രം 'നോ അദര്‍ ലാന്റ്' നിര്‍മാതാവ് ഹംദാന്‍ ബിലാലിനെ ജൂതകുടിയേറ്റക്കാര്‍ അതിക്രൂരമായി ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. പിന്നാലെ ഇസ്‌റാഈല്‍ സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹംദാന്‍ ബിലാലിനെ സേന അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കുടുംബം ആരോപിക്കുന്നു.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിക്കുന്നതിന് ശ്രമം ഊര്‍ജിതമാക്കുകയാണ് ഈജിപ്ത്. ആഴ്ചകള്‍ നീളുന്ന വെടിനിര്‍ത്തലില്‍ ഒരു അമേരിക്കന്‍ ഇസ്‌റാഈലി ഉള്‍പ്പെടെ ജീവനോടെയുള്ള അഞ്ച് ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നാണ് ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശത്തിലുള്ളത്. പകരം ഇസ്‌റാഈല്‍ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. നിര്‍ദേശം ഹമാസ് അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."