പോക്സോ കേസ് പ്രതിയെ സഊദിയിൽ എത്തി അറസ്റ്റ് ചെയ്ത് കേരള പോലീസ്
റിയാദ്: പോക്‌സോ കേസിലെ പ്രതിയെ സഊദിയിൽ എത്തി അറസ്റ്റ് ചെയ്ത് കേരള പോലീസ്. പതിനാറുകാരിയെ വിവാഹം ചെയ്ത് റിയാദിലേക്ക് മടങ്ങിയ മണ്ണാര്‍ക്കാട് സ്വദേശിയെയാണ് സഊദി പോലീസ് സഹായത്തോടെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. എയര്‍ ഇന്ത്യ എക്പ്രസില്‍ പ്രതിയുമായി സംഘം കഴിഞ്ഞ ദിവസം രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജറാക്കും.
2022ലാണ് റിയാദില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലെത്തി 16 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വധുവും ബന്ധുക്കളും ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് മാരേജ് ആക്റ്റ് ലംഘനം, പോക്‌സോ കേസ് എന്നിവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം.
പ്രതി റിയാദിലായതിനാല്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. അറസ്റ്റ് ഭയന്ന് 2022ന് ശേഷം നാട്ടിൽപോകാതെ റിയാദിൽ തന്നെ നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് കൂടി പുറപ്പടുവിച്ചു. തുടർന്ന് നാഷനല്‍ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകരം സഊദി ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. സഊദി പോലീസ് വിമാനത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ കേരള പോലീസ് സംഘത്തിന് കൈമാറിയത്. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി സുന്ദരന്‍, ഉദ്യോഗസ്ഥരായ എസ് സി പോലീസ് ഓഫീസർ കെ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരാണ് റിയാദിൽ എത്തിയ കേരള പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റമുണ്ടെന്നും കണ്ടെത്തി അതുംകൂടി യുവാവിനെതിരെ ചുമത്തിയത്. ഇതനുസരിച്ച് വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."