മുണ്ടക്കൈ-ചൂരൽമല ദുരന്തം: തൊഴിൽ ലഭിക്കുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ഉപജീവന സഹായം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വിതരണം ആരംഭിക്കാതെ അധികൃതർ. ഏപ്രിൽ 7നാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് (എസ്.ഡി.ആർ.എഫ്) ഓരോ കുടുംബത്തിലെ രണ്ട് വ്യക്തികൾക്കും, കിടപ്പുരോഗികളുള്ള കുടുംബങ്ങളിലെ ഒരാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രതിദിനം 300 രൂപ വീതം 9 മാസത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവിറക്കിയത്. എന്നിട്ടും, തുക വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. ദുരന്തത്തിനുശേഷം മൂന്ന് മാസത്തേക്ക് മാത്രമാണ് ഈ സഹായം കുടുംബങ്ങൾക്ക് ലഭിച്ചിരുന്നത്.
ഗുണഭോക്തൃ പട്ടികയിൽ മുൻഗണന; സത്യവാങ്മൂലം നൽകണം
പുതിയ ഉത്തരവ് പ്രകാരം, എല്ലാ ദുരന്തബാധിതർക്കും സഹായം ലഭിക്കില്ലെന്നാണ് സൂചന. മറ്റൊരു ഉപജീവന മാർഗവുമില്ലാത്തവർക്ക് മാത്രമാകും ധനസഹായം. ഇതിനായി, മറ്റ് വരുമാന മാർഗങ്ങളില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് അധികൃതർ നിർദേശിച്ചു. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ ഏപ്രിൽ 19ന് ജില്ലാ കലക്ടർക്ക് സത്യവാങ്മൂലം സമർപ്പിക്കണം. നേരത്തെ ആനുകൂല്യം ലഭിച്ചവർക്കും സത്യവാങ്മൂലം നൽകാൻ അവസരമുണ്ടെങ്കിലും, താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി വാടക ലഭിച്ച കുടുംബങ്ങളെ പരിഗണിക്കാനിടയില്ലെന്നാണ് വിവരം.
തൊഴിൽ ലഭിക്കുന്നവരെ ഒഴിവാക്കാൻ നീക്കം
ദുരന്തബാധിതരിൽ തൊഴിലിന് പോകുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ അധികൃതർ ശ്രമിക്കുന്നതായി ആക്ഷേപമുയരുന്നു. ഇതിനായി വിവരശേഖരണം നടക്കുന്നുണ്ട്. ചൂരൽമല മേഖലയിൽ ദുരന്തത്തിനുശേഷം തൊഴിൽ സാധ്യതകൾ ഏറെക്കുറെ ഇല്ലാതായ സ്ഥിതിയാണ്. സുരക്ഷിത മേഖലയിൽ കഴിയുന്ന കുടുംബങ്ങളെ ഒഴിവാക്കിയാൽ പ്രതിഷേധം ശക്തമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഉപജീവന മാർഗങ്ങൾ കണ്ടെത്തിയവർക്കും ധനസഹായം ലഭിക്കില്ലെന്ന ആശങ്കയും ഉയരുന്നു.
അടിയന്തര സഹായവും പൂർണമായി വിതരണം ചെയ്തില്ല
സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തര സഹായം മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഇതുവരെ എല്ലാവർക്കും തുക ലഭിച്ചിട്ടില്ല. പരാതി ഉന്നയിക്കുന്നവരോട് ‘നേരിട്ട് ദുരന്തം ബാധിച്ചിട്ടില്ല’ എന്നാണ് അധികൃതർ മറുപടി നൽകുന്നത്.
ഗുണഭോക്തൃ പട്ടികയിൽ അർഹർ പുറത്ത്
പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടിക തയാറാക്കിയപ്പോൾ, അർഹരായ പല കുടുംബങ്ങളും പുറത്തായിരുന്നു. ഉപജീവന ധനസഹായ വിതരണത്തിലും സമാന രീതി സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ദുരന്തബാധിതർക്ക് ആശ്വാസമേകേണ്ട ഈ സഹായം വേഗത്തിൽ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."