പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊച്ചി: ദേശീയ നേതൃത്വം എൻ.ഡി.എയിലേക്ക് പോയതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പുതിയ പേരിലും ചിഹ്നത്തിലും മത്സരിക്കാൻ ജെ.ഡി.എസ് കേരള ഘടകം. ഇതിനുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തലത്തിൽ ആരംഭിച്ചു.
രണ്ടുമാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇടതു മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരം കിട്ടിയാൽ ജെ.ഡി.എസ് സംസ്ഥാന ഘടകത്തെ പൂർണമായി പുതിയ പാർട്ടിയിലേക്ക് ലയിപ്പിക്കും. ഇതുവഴി കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ കഴിയുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജനതാദൾ എന്ന പഴയ പേരും പിളർപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ചിഹ്നമായ ചക്രവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഇത് തള്ളിയാൽ ജനത, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉൾക്കൊള്ളുന്ന പേരുകൾ നൽകുന്നതും പരിഗണനയിലുണ്ട്. ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ എൻ.ഡി.എയിൽ പോയതോടെ ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചെങ്കിലും സാങ്കേതികമായി ഇപ്പോഴും ജെ.ഡി.എസ് കേരള ഘടകമാണ്.
എൻ.ഡി.എ ഘടകകക്ഷിയെ കേരളത്തിൽ മന്ത്രിസഭയിലും എൽ.ഡി.എഫിലും ഉൾപ്പെടുത്തുന്നതിനെതിരേ പ്രതിപക്ഷം ആരോപണം കടുപ്പിച്ചതോടെ ഏതെങ്കിലും പാർട്ടിയിൽ ലയിക്കണമെന്ന നിർദേശം സി.പി.എം കടുപ്പിച്ചു. ഇതോടെ എൽ.ഡി.എഫിൽ നിലനിൽക്കാൻ മറ്റ് ചില പാർട്ടികളിൽ ലയിക്കാൻ ചർച്ച നടത്തിയെങ്കിലും ഫലപ്രദമായില്ല.
ഇതിനേത്തുടർന്നാണ് വിശ്വസ്തരെ നിയോഗിച്ച് പുതിയ പാർട്ടി രൂപീകരിക്കാനും അതിൽ ലയിച്ച് സാങ്കേതികത്വം മറികടക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. മുരുകദാസ് കൺവീനറായ ഉപസമിതി ഇതിനായി നീക്കങ്ങൾ ആരംഭിച്ചിട്ട് ആറ് മാസത്തിലധികമായി. കഴിഞ്ഞ മാസമാണ് പുതിയ പാർട്ടിയുടെ അപേക്ഷയിൽ കമ്മിഷൻ നടപടികൾ ആരംഭിച്ചത്. മറ്റ് രാഷ്ട്രീയപാർട്ടികളിൽ അംഗമല്ലാത്ത 100ലധികം പേർ ചേർന്നാണ് പുതിയ പാർട്ടി സാങ്കേതികമായി നിലവിൽ വരുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടികൾ ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
JDS Kerala unit becomes new party Central Election Commission begins process
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."