വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കൽ ഉയർത്തിയ വിവാദങ്ങൾക്ക് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരമായി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണ് എത്തിച്ചത്. ഇതോടെ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി.
ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിവെച്ച എല്ലാ ശസ്ത്രക്രിയകളും ഇന്ന് മുതൽ പുനരാരംഭിക്കും. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണമില്ലാതെ വന്നതോടെയാണ് തിരുവന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങിയ ദയനിയാവസ്ഥ യൂറോളജി വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ചിറക്കൽ ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞത് ഏറെ വിവാദമായിരുന്നു. ആരോഗ്യ രംഗത്തെ ഉയർത്തികാട്ടി പ്രചാരണം നടത്തുന്ന സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹാരിസ് ചിറക്കലിന്റെ പ്രതികരണം നൽകിയത്.
അതേസമയം, വകുപ്പ് മേധാവിയായ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിലടക്കം വീഴ്ച ഉണ്ടായി എന്നതാണ് സമിതിയുടെ പ്രാഥമിക കണ്ടെത്തൽ. യൂറോളജി വിഭാഗത്തിലെ ഉപകരണക്ഷാമവും മറ്റ് പ്രശ്നങ്ങളും ഡോക്ടർമാർ വിശദീകരിച്ചു. ഫയൽ നീക്കത്തിൽ വ്യവസ്ഥയില്ലെന്നും ചില വകുപ്പ് മേധാവികൾ തുറന്നുപറഞ്ഞു. എന്നാൽ, ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും പ്രശ്നങ്ങൾ കാര്യമായി ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മരുന്നു ക്ഷാമം അതീവ രൂക്ഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ പാഴായെന്നും, ശസ്ത്രക്രിയയ്ക്ക് ശേഷം തുന്നാനുള്ള നൂൽ പോലും രോഗികൾ വാങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു രോഗിയുടെ ചികിത്സയ്ക്കായി 88,000 രൂപ ചെലവഴിക്കേണ്ടി വന്നതായും, സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് സർക്കാർ ആശുപത്രികളിൽ സാധനങ്ങൾ വാങ്ങാൻ വേഗത കുറവാണെന്ന മന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്നും സതീശൻ പറഞ്ഞു.
ഉപകരണക്ഷാമവും സംവിധാന പോരായ്മകളും ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിന്നതോടെ, ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഡോക്ടേഴ്സ് ദിനമാണ് ഇന്ന്. എല്ലാ മെഡിക്കൽ കോളജുകൾക്ക് മുന്നിലും ധർണ നടക്കും. രോഗീപരിചരണത്തെയോ ഒ.പി. സേവനങ്ങളെയോ ബാധിക്കാതെ, ശമ്പള-ആനുകൂല്യ വർധന, ഡോക്ടർമാരുടെ അമിതജോലിഭാരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന് മുന്നിലെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനാകും. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് യൂത്ത് കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രി കവാടത്തിൽ പൊലിസ് പ്രവർത്തകരെ തടഞ്ഞതോടെ മണിക്കൂറുകളോളം പരിസരം സംഘർഷഭരിതമായി.
Following the controversy raised by Dr. Haris Chirakkal, the surgical crisis at Thiruvananthapuram Medical College has been resolved. Essential equipment required for surgeries has now been delivered to the hospital. The hospital received lithoclast probe instruments, which are crucial for specific urological procedures. With the arrival of the equipment, previously postponed surgeries have resumed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."