വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
ഷാർജ: കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹ സംസ്കാരം മാറ്റിവച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിപഞ്ചികയുടെ ഭർത്താവ് നിതീഷുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനം. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള അപേക്ഷ അംഗീകരിച്ചാണ് നടപടി.
വിപഞ്ചികയുടെ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കാനുള്ള നിതീഷിന്റെ ശ്രമം തടയണമെന്ന് ഷൈലജ ആവശ്യപ്പെട്ടിരുന്നു. “അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം. നാട്ടിലെ ഞങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ നിതീഷിന്റെ വീട്ടിൽ സംസ്കാരം നടത്തുന്നതാണ് ഉചിതം. ഷാർജയിൽ സംസ്കരിക്കണമെന്ന് നിതീഷ് വാശിപിടിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല,” ഷൈലജ പറഞ്ഞു.
മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഷൈലജ ഷാർജ കോടതിയെ സമീപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഷാർജയിലെ ഇന്ത്യൻ ഭാരവാഹി അസോസിയേഷനുമായി ഷൈലജ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിപഞ്ചികയുടെ കുടുംബം ഇന്നാണ് ഷാർജയിലെത്തിയത്. ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പൊലിസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. കൂടാതെ, ഷൈലജ നേരിട്ട് മറ്റൊരു പരാതി കൂടി നൽകാൻ ഒരുങ്ങുകയാണ്.
പൊലിസ് അന്വേഷണം: ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്
വിപഞ്ചികയുടെ ആത്മഹത്യയിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കുണ്ടറ പൊലിസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസ്. നിതീഷ്, പിതാവ്, സഹോദരി നീതു എന്നിവരാണ് കുറ്റാരോപിതർ. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് നടപടി.
വിപഞ്ചിക മരണത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പീഡനത്തിന്റെ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും പൊലിസിന് ഡിജിറ്റൽ തെളിവായി ലഭിച്ചിട്ടുണ്ട്. ഇവ അപ്രത്യക്ഷമായതിനെ തെളിവ് നശിപ്പിക്കലായാണ് സൈബർ സെൽ കണക്കാക്കുന്നത്. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീധന പീഡനം: തെളിവുകൾ പുറത്ത്
വിപഞ്ചികയുടെ കുടുംബം വിവാഹത്തിന് രണ്ടര ലക്ഷം രൂപയും സ്വർണവും നൽകിയിരുന്നു. എന്നാൽ, വിവാഹത്തിന് പിന്നാലെ സ്ത്രീധന തർക്കം ഉടലെടുത്തു. നൽകിയ പണത്തിൽ നിന്ന് തന്റെ ഒന്നേകാൽ ലക്ഷം രൂപയുടെ വിദ്യാഭ്യാസ ലോൺ അടയ്ക്കാൻ നിതീഷ് ആവശ്യപ്പെട്ടത് തർക്കത്തിന് കാരണമായി. “നമ്മൾ തമ്മിൽ നിൽക്കേണ്ട കാര്യം ലോകം മുഴുവൻ അറിയിച്ച ഭർത്താവിന് നാണം ഉണ്ടോ?” എന്നാണ് വിപഞ്ചികയുടെ ശബ്ദസന്ദേശത്തിൽ പറയുന്നത്. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. ഗാർഹിക പീഡന വകുപ്പുകൾ കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്ന് ഷൈലജ ആവശ്യപ്പെട്ടിട്ടുണ്ട്. വിപഞ്ചികയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു.
Following the suicide of Vippanchika, a woman from Kollam, Kerala, in Sharjah, the Indian Consulate has postponed her child's funeral, honoring her mother Shailaja's request to repatriate both bodies to India for final rites
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."