നോർക്ക കെയർ പദ്ധതി; മടങ്ങിവന്ന പ്രവാസികളും മാതാപിതാക്കളും പുറത്തുതന്നെ
കൊണ്ടോട്ടി:വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള പ്രവാസികൾക്കും കുടുംബങ്ങൾക്കുമുള്ള ആരോഗ്യ അപകട ഇൻഷൂറൻസ് നോർക്ക കെയർ പദ്ധതിയിൽ മടങ്ങിവന്ന പ്രവാസികൾ പുറത്ത് തന്നെ. ഇത് സംബന്ധിച്ച് കൊണ്ടോട്ടി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നിലവിൽ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് രേഖാമൂലമുള്ള മറുപടി നൽകിയത്.
കഴിഞ്ഞ മാസം 22ന് ഏറെ പ്രചാരണം നൽകി ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ അംഗങ്ങളായവരുടെ മാതാപിതാക്കൾ, മടങ്ങിവന്ന പ്രവാസികൾ, എഴുപത് കഴിഞ്ഞവർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടില്ല. ഇവരെ ഉൾപ്പെടുത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് നിലവിൽ സർക്കാറിന്റെ പരിഗണനയിലില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഈ പോളിസിയിൽ 18 മുതൽ 70 വയസ് വരെയുള്ളവർക്കാണ് അംഗത്വം നൽകുന്നത്. നോർക്ക പ്രവാസി ഐ.ഡി.കാർഡുള്ള കേരളീയർക്കും വിദേശത്ത് പഠിക്കുന്ന നോർക്ക സ്റ്റുഡന്റ് ഐ.ഡികാർഡുള്ള വിദ്യാർഥികൾ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ എൻ.ആർ.കെ. ഐ.ഡി.കാർഡുള്ള കേരളിയർ എന്നിവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
ഭർത്താവ്, ഭാര്യ, 25 ന് താഴെയുള്ള രണ്ട് കുട്ടികൾ എന്നിവർക്ക് 13411 രൂപയാണ് ഇൻഷൂറൻസ് പ്രീമിയം നൽകേണ്ടത്. പ്രീമിയത്തിന് സർക്കാറിൻ്റെ സബ്‌സിഡി നൽകണമെന്ന പ്രവാസി സംഘടനകളുടെ ആവശ്യവും പരിഗണിച്ചിട്ടില്ല. അതിനിടെ തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള സാന്ത്വനം പദ്ധതിയിൽ മരണമടഞ്ഞ വരുടെ ബന്ധുക്കൾക്ക് ലഭിക്കേണ്ട ധനസഹായത്തിനും, തിരികെയെത്തിയ പ്രവാസികളുടെ വിവിധരോഗങ്ങൾക്കുള്ള ചികിത്സാ ധനസഹായത്തിനുമായി 2364 അപേക്ഷകളാണ് കെട്ടിക്കിടക്കിന്നത്. 367 പേരുടെ മരണാനന്തര ധനസഹായത്തിന് 3,69 ,50,000 രൂപയും 661 പേരുടെ ചികിത്സാ ധനസഹായത്തിന് 2,54,68,000 രൂപയും ഉൾപ്പെടെ 5.64 കോടി രൂപ കുടിശ്ശികയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."