അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌ക്കെതിരായ ഷൂ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രമെന്ന് രാജ്യസഭാ എംപി എ എ റഹീം. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിയ ചരിത്രമുള്ളവർ ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് നേരെ ഷൂ എറിയുകയാണെന്നും റഹീം പറഞ്ഞു. പരമോന്നത നീതി പീഠത്തിനെതിരായ ആക്രമണം അങ്ങേയറ്റം അപമാനകരമാണെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്
അന്ന് ഷൂ നക്കിയവർ
ഇന്ന് ഷൂ എറിയുന്നു.
പരമോന്നത നീതിപീഠത്തിൽ ഇന്ന് സംഭവിച്ചത്
അങ്ങേയറ്റം അപമാനകരമായ സംഭവമാണ്. ബഹുമാനപെട്ട ചീഫ് ജസ്റ്റിസ് ബി ആർ ഗാവായ് ക്ക് നേരെ നടന്ന അക്രമശ്രമം രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണ്.“സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നു”എന്നാരോപിച്ചാണ് വക്കീൽ വേഷധാരി ഷൂ അദ്ദേഹത്തിന് നേരെ എറിഞ്ഞത്.
ഒരു നൂറ്റാണ്ടായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇത്തരം അക്രമികളെ സൃഷ്ടിക്കുന്നത്.
ബ്രട്ടീഷുകാർക്ക് മാപ്പെഴുതിയ ചരിത്രമുള്ളവർ ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരെ ഷൂ എറിയുകയാണ്.
നീതി പീഠങ്ങളെ ഭയപ്പെടുത്തി
നിയമവാഴ്ചയെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്.
അവരോട് ഒന്നേ പറയാനുള്ളു,
यतो धर्मस्ततो जयः
യതോ ധർമ്മസ്ഥതോ ജയ:
തിങ്കളാഴ്ച രാവിലെ കോടതി നടപടികള്‍ക്കിടെയാണ് പരമോന്നത നീതിപീഠത്തിന് നേരെ ആക്രമണമുണ്ടായത്. അഭിഭാഷക വേഷത്തിലുള്ള ഒരാള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ പ്രവർത്തിക്കിടെ ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നുമുണ്ടായിരുന്നു. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറിയില്‍ നിന്ന് പുറത്താക്കി. കോടതി മുറിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ ആ വ്യക്തി 'സനാതന്‍ ധരം കാ അപ്മാന്‍ നഹി സഹേഗ ഹിന്ദുസ്ഥാന്‍' ('സനാതന്‍ ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല') എന്ന് ആക്രോശിച്ചുവെന്ന് അവിടെയുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. പേപ്പര്‍ റോള്‍ എറിയുന്നതായാണ് തോന്നിയതെന്നും ചിലര്‍ പറയുന്നുണ്ട്. അതേ സമയം, ബഹളങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് ഗവായി ശാന്തനായി ദിവസത്തെ നടപടിക്രമങ്ങള്‍ തുടര്‍ന്നു.
ഖജുരാഹോയില്‍ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഗവായി നടത്തിയ പരാമര്‍ശങ്ങളാണ് അതിക്രമത്തിന് കാരണമായി കരുതുന്നത്. ഇത്തരത്തിലുള്ള നിരവധി പൊതുതാല്‍പര്യ ഹരജികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും ഇതിലൊന്നും ഇടപെടാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു അന്ന് കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ അന്ന് തന്നെ ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് നിലപാട് തിരുത്തണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സനാതന ധര്‍മ്മത്തിന് എതിരായ നിലപാടാണ് ചീഫ് ജസ്റ്റിസ് എടുത്തതെന്നുമായിരുന്നു അന്ന് ഉയര്‍ന്ന് വന്ന വിമര്‍ശനം.
rajya sabha mp a. a. raheem said that the shoe attack on chief justice of india b. r. gavai is a result of sangh parivar's hate campaign. he added that those who once apologized to the british are now throwing shoes at the constitution of independent india.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."