കാൽനടയാത്രികരുടെ സുരക്ഷ; സംസ്ഥാനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി
ന്യൂഡൽഹി: റോഡുകളിലും നടപ്പാതകളിലും കാൽനടയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി. സൈക്കിൾ, കൈവണ്ടികൾ തുടങ്ങിയ മോട്ടോർ ഉപയോഗിക്കാത്ത വാഹനങ്ങളുടെ പൊതുനിരത്തിലെ ഉപയോഗം നിയന്ത്രിക്കാനും നിർദേശമുണ്ട്. ദേശീയ പാതകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാൽനട യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി. പാർഡിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശങ്ങളിൽ വ്യക്തമാക്കി.
മോട്ടോർ ഉപയോഗിക്കാത്ത വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും പൊതുസ്ഥലങ്ങളിലേക്കും ദേശീയ പാതകളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 138(1 എ) പ്രകാരം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചട്ടങ്ങൾ രൂപീകരിക്കണം. ദേശീയപാതകൾ ഒഴികെയുള്ള റോഡുകളുടെ രൂപകൽപ്പന, നിർമാണം, അറ്റകുറ്റപ്പണി മാനദണ്ഡങ്ങൾ എന്നിവയ്ക്കായി മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ (210ഡി) പ്രകാരം ചട്ടങ്ങൾ വേണം. ഈ ചട്ടങ്ങളെല്ലാം ആറ് മാസത്തിനുള്ളിൽ രൂപീകരിച്ചിരിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.
രാജ്യത്ത് വലിയ തോതിലുള്ള റോഡപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കോയമ്പത്തൂരിലെ ഒരു ഓർത്തോപീഡിക് സർജൻ 2012 ൽ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. കഴിഞ്ഞ മേയിൽ ഇതേ ഹരജി പരിഗണിച്ച ബെഞ്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം നടപ്പാടതകൾ ഉപയോഗിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."