പ്രായം തളർത്താത്ത 3180 മനുഷ്യർ; ഏകദിന വയോജന ഉല്ലാസയാത്ര സംഘടിപ്പിച്ച് മലപ്പുറം നഗരസഭ
മലപ്പുറം: പ്രായം തളർത്താത്ത 3180 മനുഷ്യർ, പ്രവാസികൾ മുതൽ അമ്മമാർ വരെ, പ്രായത്തിന്റെ അവശതകളെ മറന്നവർ മലപ്പുറത്ത് നിന്നും വയനാടൻ ചുരം കയറി. 60 മുതൽ നൂറിനടുത്ത് പ്രായമുള്ളവർ. പലർക്കും ആദ്യാനുഭവം. ആദ്യമായി വയനാട് കാണുന്നവർ മുതൽ മലപ്പുറത്ത് ജനിച്ചിട്ടും കോട്ടക്കുന്ന് കാണാത്തവരും. പുതിയ കാഴ്ചകളും, യാത്രയും ആസ്വദിച്ച് സ്വയം മറന്ന് അവർ ആ ദിവസം ആഘോഷമാക്കി. മലപ്പുറം നഗരസഭയാണ് അവസരമൊരുക്കിയത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് രാജ്യത്തെ വലിയ ഏകദിന വയോജന ഉല്ലാസയാത്ര സംഘടിപ്പിച്ചത്.
3180 വയോജനങ്ങൾ കോട്ടക്കുന്നിൽ ഒത്തുകൂടിയപ്പോൾ മറ്റൊരു ചരിത്രം കൂടിയായി. പ്രായം ചെന്ന ആലത്തൂർപടിയിലെ അണ്ടിക്കാടൻ ഹലീമ ഉമ്മ നഗരസഭാ ചെയർമാൻ മുജീബ് കാടേരിക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. കോട്ടക്കുന്ന് മൈതാനിയിൽ 3180 വർണക്കുടകൾ ഒരുമിച്ച് നിവർത്തി നേരെ ബസുകളിലേക്ക്. 83 ബസുകൾ നേരത്തെ മൈതാനിയിൽ നിർത്തിയിട്ടിരുന്നു. കോട്ടക്കുന്നിറങ്ങി യാത്ര ലക്ഷ്യത്തിലേക്ക്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആർമി റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിലെ പഠിതാക്കളും ചുരം സംരക്ഷണ സമിതിയും സജ്ജമായിരുന്നു. വയനാടെത്തി രണ്ട് ടീമുകളായി തിരിഞ്ഞ് ഒരു വിഭാഗം പൂക്കോട് തടാകത്തിലേക്കും മറ്റുള്ളവർ നേരെ കാരാപ്പുഴ ഡാമിലേക്കും. വൈകീട്ടോടെ മടക്കം.
വയോജന ക്ഷേമത്തിനായി ഓരോ ബസിലും മൂന്ന് വളണ്ടിയർമാരും കൗൺസിലർമാരും ഐ.സി.ഡി.എസ്, കുടുംബശ്രീ പ്രവർത്തകരും അമിനിരന്നു. ആംബുലൻസുകളിലായി ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് അടങ്ങിയ മെഡിക്കൽ സംഘവും. യാത്രയിൽ പങ്കെടുക്കുന്നവർക്കായി സ്‌പോൺസർമാരിൽ നിന്ന് പണം കണ്ടെത്തി 15 ലക്ഷം രൂപയുടെ ഉപഹാരങ്ങളും തയാർ ചെയ്തിരുന്നു. കൂടുതൽ വയോജനങ്ങളെ പങ്കെടുപ്പിച്ചുള്ള ഏകദിന ഉല്ലാസ യാത്രയെന്ന് യൂണിവേഴ്സൽ റെക്കോഡ്സ് ഫോറം സാക്ഷ്യപ്പെടുത്തിയ ലോക റെക്കോഡും ഈ യാത്രക്ക് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."