തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: തുമ്പയിൽ പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുളത്തൂർ കൊന്നവിളാകം സ്വദേശി അഭിജിത് (34) ആണ് ആക്രമണം നടത്തിയത്. സ്റ്റേഷൻകടവ് സ്വദേശിയായ ഫൈസൽ (17) ആണ് ആക്രമിക്കപ്പെട്ട വിദ്യാർഥി. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ്.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് അഭിജിത്തിന്റെ ആക്രമണം ഉണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നടന്നുപോകുന്നത് കണ്ട അഭിജിത് ഇവരെ ചീത്ത വിളിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർഥികളുമായി അഭിജിത് വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് തർക്കം രൂക്ഷമാവുകയും പിടിവലി ഉണ്ടാവുകയും ചെയ്തു.
അക്രമാസക്തനായ അഭിജിത്, വിദ്യാർഥികളെ ഭയപ്പെടുത്താൻ വീട്ടിൽ നിന്ന് ബ്ലേഡുമായി മടങ്ങിയെത്തി. തുടർന്ന് ഫൈസലിനെ പിന്തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മാരകമായ മുറിവേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് തുമ്പ പൊലിസ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. കോടതി അഭിജിത്തിനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."