തുലാവർഷം കേരളത്തിൽ ശക്തമാകും; ചക്രവാതചുഴിയും, അറബിക്കടലിൽ ന്യൂനമർദ്ദവും, ഞായറാഴ്ച മഴ കനക്കും
തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി തുലാവർഷം (നോർത്ത്-ഈസ്റ്റ് മൺസൂൺ) തുടക്കം മുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ നിലവിൽ രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴി ഞായറാഴ്ചയോടെ കന്യാകുമാരി തീരം വഴി തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലും എത്തി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്തിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മഴ മുന്നറിയിപ്പും യെല്ലോ അലർട്ടും
കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജില്ല തിരിച്ചുള്ള മഴ മുന്നറിയിപ്പ് താഴെ:
14/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
15/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
16/10/2025 & 17/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
18/10/2025: പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ന്യൂനമർദ്ദ സാധ്യത
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ചക്രവാതചുഴി കന്യാകുമാരി തീരം വഴി അറബിക്കടലിലേക്ക് നീങ്ങി, കേരള-തെക്കൻ കർണാടക തീരത്തിന് സമീപം ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. തുലാവർഷത്തിന്റെ തുടക്കത്തോടൊപ്പം ഈ കാലാവസ്ഥാമാറ്റം മഴയുടെ ശക്തി വർധിപ്പിക്കും.
മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദേശം
14/10/2025: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
15/10/2025 മുതൽ 18/10/2025 വരെ: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ
ശക്തമായ കാറ്റിനും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
17/10/2025 & 18/10/2025: കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുത്. മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത.
കേരളത്തിൽ തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ജലാശയങ്ങൾക്ക് സമീപവും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."