11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ
ഗാസിയാബാദ്: 45 കാരിയായ ഭാര്യയെ മകളുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവത്തിനുശേഷം പ്രതിയായ വികാസ് സെഹ്‌റാവത്ത് ഒളിവിൽപ്പോയി.
നന്ദ്ഗ്രാം പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള അജ്നാര സൊസൈറ്റിയിലാണ് സംഭവം നടന്നത്. പ്രതിയായ വികാസ് സെഹ്‌റാവത്ത് (48) തൻ്റെ ഭാര്യ റൂബിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് ഇവരുടെ ഇളയ മകൾ നവ്യ (11) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്ത മകൾ കാവ്യ സ്കൂളിൽ പോയ സമയത്തായിരുന്നു കൊലപാതകം.
വിവരം ലഭിച്ച ഉടൻ പൊലിസ് സ്ഥലത്തെത്തി. നന്ദ്ഗ്രാം എസിപി ഉപാസന പാണ്ഡെയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. മുറിയിൽ ചിതറിക്കിടന്ന വസ്തുക്കളിൽ നിന്ന് വിരലടയാളങ്ങൾ ശേഖരിച്ചതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും എസിപി അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, പ്രതിയായ വികാസ് സെഹ്‌റാവത്ത് മദ്യത്തിന് അടിമയായിരുന്നെന്നും കഴിഞ്ഞ ഒരു മാസമായി റൂബിയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെ പാസ്‌പോർട്ടും ആധാർ കാർഡും വാങ്ങുന്നതിനായി ഇയാൾ ഫ്ലാറ്റിൽ എത്തി. ഈ സമയം റൂബിയുമായി തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ സെഹ്‌റാവത്ത് റൂബിയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ റൂബിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതകം നേരിൽ കണ്ട ഇളയ മകൾ ഇപ്പോഴും ഞെട്ടലിലാണ്.
നേരത്തെ ഒരു കൊലപാതകക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് മോദിനഗർ പൊലിസ് ദമ്പതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഈ കേസിന്റെ വിശദാംശങ്ങളും നിലവിൽ പൊലിസ് പരിശോധിക്കുന്നുണ്ട്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് ലൈസൻസുള്ളതാണോ അതോ നിയമവിരുദ്ധമായ തോക്കാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നന്ദഗ്രാം പൊലിസ് സ്റ്റേഷനിൽ കൊലപാതകത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുന്നതിനായി പൊലിസ് പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും എസിപി അറിയിച്ചു.
man in ghaziabad, uttar pradesh, allegedly shot and killed his wife during an argument over a passport, with their 11-year-old daughter witnessing the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."