ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ; സൗഹൃദ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി സമുറായ് ബ്ലൂസ്
ടോക്യോ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ മുട്ടുകുത്തിച്ച് ജപ്പാൻ. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ജപ്പാൻ 3-2ന് ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ടു നിന്നെങ്കിലും, രണ്ടാം പകുതിയിൽ ജപ്പാൻ മത്സരത്തിന്റെ ഗതി മാറ്റി.
26-ാം മിനിറ്റിൽ പൗലോ ഹെൻ്റികയും 32-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയും ബ്രസീലിനായി ഗോൾ നേടി. ബ്രൂണോ ഗിമാരോസിന്റെ ത്രൂ ബോൾ ഹെൻ്റിക ജപ്പാന്റെ ഓഫ്‌സൈഡ് കെണി ഭേദിച്ച് വലയിലെത്തിച്ചു (1-0). തുടർന്ന്, ലൂക്കോസ് പക്വേറ്റയുടെ മനോഹരമായ പാസിൽ നിന്ന് മാർട്ടിനെല്ലി ശാന്തമായ ഫിനിഷിങിലൂടെ ബ്രസീലിന്റെ ലീഡ് ഉയർത്തി (2-0). ആദ്യ പകുതിയിൽ ജപ്പാന് കാര്യമായി ഭീഷണി സൃഷ്ടിക്കാൻ കഴിഞ്ഞില്ല.
എന്നാൽ, ഇടവേളയ്ക്ക് ശേഷം ജപ്പാൻ അവിശ്വസനീയ പ്രകടനവുമായി തിരിച്ചെത്തി. ബ്രസീലിന്റെ പ്രതിരോധ പിഴവുകൾ മുതലെടുത്ത് 52-ാം മിനിറ്റിൽ തകുമി മിനാമിനോ ജപ്പാന്റെ ആദ്യ ഗോൾ നേടി (2-1). ഫാബ്രിസിയോ ബ്രൂണോയുടെ പാസിങ്ങിലെ പിഴവാണ് ഈ ഗോളിന് വഴിയൊരുക്കിയത്. 61-ാം മിനിറ്റിൽ ബ്രൂണോയുടെ മറ്റൊരു പിഴവിനെ തുടർന്ന് കെയ്റ്റോ നാകാമുറ ജപ്പാന്റെ സമനില ഗോൾ നേടി (2-2).
71-ാം മിനിറ്റിൽ, പകരക്കാരനായി ഇറങ്ങിയ ജുൻയ ഇറ്റോ എടുത്ത കോർണർ കിക്കിൽ നിന്ന് അയാസെ ഉവേദ ശക്തമായ ഹെഡറിലൂടെ ജപ്പാന്റെ വിജയഗോൾ നേടി (3-2). ബ്രസീലിന്റെ പ്രതിരോധ താരം ലൂക്കാസ് ബെറാൾഡോയെ മറികടന്നാണ് ഈ ഗോൾ പിറന്നത്. ഇത് ബ്രസീലിനെതിരായ ജപ്പാന്റെ ആദ്യ വിജയമാണ്, ഇതിന് മുമ്പ് 14 തവണ ഏറ്റുമുട്ടിയപ്പോൾ 11 മത്സരങ്ങളിൽ ബ്രസീൽ ജയിച്ചിരുന്നു.
"രണ്ടാം പകുതിയിൽ ടീമിന് ഒരു ബ്ലാക്കൗട്ട് സംഭവിച്ചു," ബ്രസീൽ ക്യാപ്റ്റൻ കാസെമിറോ മത്സരശേഷം പ്രതികരിച്ചു. "ഒരു പകുതി മുഴുവൻ ഉറങ്ങിപ്പോയാൽ, അത് ലോകകപ്പോ കോപ്പ അമേരിക്കയോ നഷ്ടപ്പെടുത്താം. ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കണം, കാരണം ലോകകപ്പ് അടുത്തിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ദക്ഷിണ കൊറിയക്കെതിരെ ബ്രസീൽ 5-0ന്റെ ആധികാരിക ജയം നേടിയിരുന്നു. കാസെമിറോ, ബ്രൂണോ ഗിമാരോസ്, വിനീഷ്യസ് ജൂനിയർ എന്നിവരെ മാത്രം നിലനിർത്തി പരിശീലകൻ കാർലോ ആൻസലോട്ടി ജപ്പാനെതിരായ ടീമിനെ തയ്യാറാക്കിയെങ്കിലും, രണ്ടാം പകുതിയിൽ ബ്രസീൽ പ്രതിരോധം തകർന്നടിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."