ശബരിമലയിൽ നിന്ന് കൊള്ളയടിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം ബെല്ലാരിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. കർണാടകയിലെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നാണ് മോഷിടിച്ച് വിറ്റ സ്വർണം കണ്ടെത്തിയത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനായിരുന്നു ഉണ്ണികൃഷ്‌ണൻ പോറ്റി സ്വർണം വിറ്റത്.
400 ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. എന്നാൽ ഉണ്ണികൃഷ്‌ണൻ പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല. തൊണ്ടി മുതൽ കണ്ടെത്തിയതോടെ ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റുവെന്ന കേസും ഉണ്ണികൃഷ്‌ണൻ പോറ്റിക്കെതിരെ ചുമത്തും. സ്വർണം വിൽക്കാൻ കൊടുത്തുവിട്ടവരും തീരുമാനെടുത്തവരുമെല്ലാം പ്രതികളാകും.
അതേസമയം, ഉണ്ണികൃഷ്ണനെ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയ ബെല്ലാരിയിലെ ഗോവർധൻറെ റൊദ്ദം ജ്വല്ലറി നിലവിൽ പൂട്ടിയ നിലയിലാണ് ഉള്ളത്. ഫോൺ നമ്പർ എഴുതിയ നോട്ടീസ് ജ്വല്ലറിയിൽ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാനായി പുറത്ത് പതിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ജ്വല്ലറി പൂട്ടിയത് എന്നാണ് വിവരം.
ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘത്തിന്റെ പരിധിയിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. സ്വർണപ്പാളികൾ കൊണ്ടുപോയതിലെ അട്ടിമറിയും ബാക്കി സ്വർണം എവിടെയെന്ന് കണ്ടെത്താനും ഉടൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
അതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും ഏതാനും സ്വർണ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കണ്ടെത്തിയത് എന്നാണ് വിവരം. നാണയത്തിന് പുറമെ രണ്ട് ലക്ഷത്തോളം രൂപയും ഇയാളുടെ വിട്ടിൽ നിന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."