അയല, മത്തി, ചൂര... ജയിലുകളിൽ ഇനി മത്സ്യവിഭവം വിളമ്പും; ഹാർബറിൽ നിന്ന് മത്സ്യഫെഡ് നേരിട്ട് മത്സ്യമെത്തിക്കും
കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും മത്സ്യവിഭവം വിളമ്പാനുള്ള മത്സ്യം മത്സ്യഫെഡ് നേരിട്ട് നൽകും. ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തെ 57 ജയിലുകളിലേക്കാണ് മത്സ്യം നൽകാനാണ് തീരുമാനമായത്. തടവുകാർക്കുള്ള ഭക്ഷണമെനുവിൽ ആഴ്ചയിൽ രണ്ട് ദിവസം മത്സ്യവിഭവം നൽകുന്നതിന് വേണ്ടിയുള്ള മത്സ്യമാണ് എത്തിക്കുക. 25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയിൽ വകുപ്പിനു നൽകിയിരുന്നു. ഇതിൽ നിന്ന് മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്.
ജയിൽ വകുപ്പും മത്സ്യഫെഡും തമ്മിലാണ് മത്സ്യം എത്തിക്കുന്നതിനുള്ള ധാരണയായത്. ലഭ്യതക്കുറവു കാരണം മത്സ്യം ലഭിക്കാത്ത അവസ്ഥ ഇതോടെ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. മത്സ്യം ഹാർബറിൽനിന്നു നേരിട്ട് ജയിലുകളിലെത്തിക്കാൻ മത്സ്യഫെഡിന് കഴിയും. ശീതീകരണ സൗകര്യമുള്ള എട്ട് വാഹനങ്ങൾ ഈയിടെ മത്സ്യഫെഡ് സ്വന്തമാക്കിയിരുന്നു. വിതരണത്തിനായി ഇവ ഉപയോഗപ്പെടുത്തും. 57 ജയിലുകളിലേക്കാണ് മത്സ്യം എത്തിക്കുക.
ആഴ്ചയിൽ രണ്ട് ദിവസം വിളമ്പുന്നതിനുള്ള മത്സ്യം കറിക്കഷണങ്ങളാക്കിയാണ് ജയിലിലെത്തിക്കുക. തടവുകാർക്കുള്ള മത്സ്യത്തിന് പുറമെ, ജയിൽ കൗണ്ടറിലേക്കു മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് നൽകിവരുന്നുണ്ട്. പൊതുജനത്തിന് ഇവ കൗണ്ടറിലൂടെ വാങ്ങാനാകും. ജയിലിലേക്ക് സ്ഥിരമായി മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിൻ്റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുകമെന്ന് എം.ഡി ഡോ. പി സഹദേവൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."