550 രൂപപോലും; തോട്ടംതൊഴിലാളികളുടെ വേതന പരിഷ്‌കരണം നാമമാത്രം; വർധനവ് 48 രൂപ
കൽപ്പറ്റ: സംസ്ഥാനത്തെ തേയില, റബർ, ഏലം, കാപ്പി, കശുവണ്ടി തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ 48 രൂപയുടെ വർധനവ്. തിരുവനന്തപുരത്ത് തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിലാണ് മുൻകാല പ്രാബല്യമില്ലാതെ ഏപ്രിൽ ഒന്നു മുതൽ വേതന വർധനവിന് തീരുമാനിച്ചത്.
അധ്വാനഭാരം വർധിപ്പിക്കാതെ 43 രൂപ വേതനത്തിലും അഞ്ച് രൂപ അലവൻസുമായാണ് വർധിപ്പിച്ചത്. മാർച്ചിലെ ശമ്പളത്തിനൊപ്പം ആയിരം രൂപ അഡ്വാൻസ് നൽകുന്നതിനും ഇതിൽ 500 രൂപ കുടിശ്ശിക ഇനത്തിൽ നൽകാനും 500 രൂപ തിരിച്ചുപിടിക്കാനും യോഗത്തിൽ തീരുമാനിച്ചു.
അതേസമയം വർധനവ് മതിയാകില്ലെന്ന നിലപാട് സ്വീകരിച്ച് ഐ.എൻ.ടി.യു.സി, എസ്.ടി.യു യൂനിയനുകളിൽ നിന്നുള്ള പി.എൽ.സി അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. മൂന്നു വർഷം കൂടുമ്പോഴാണ് തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ കരാർ പുതുക്കുന്നത്.
2024 ഡിസംബറിലാണ് വേതന വ്യവസ്ഥ കരാറിന്റെ കാലാവധി കഴിഞ്ഞത്. കഴിഞ്ഞ തവണ 2021 ഡിസംബറിൽ കാലാവധി കഴിഞ്ഞ കരാർ ആറുമാസം മാത്രം മുൻകാല പ്രാബല്യം നൽകി 2023 ജൂണിലാണ് പുതുക്കിയിരുന്നത്.
കരാർ കാലാവധി പുതുക്കിയ തീയതി മുതൽ കണക്കാക്കണമെന്ന തോട്ടം ഉടമകളുടെ വാദത്തിന് അംഗീകാരം ലഭിക്കുന്ന തരത്തിലാണ് നിലവിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കിയിരിക്കുന്നത്. മുൻകാല പ്രാബല്യം അനുവദിക്കാത്തത് 15 മാസത്തെ വർധനവ് ആനുകൂല്യം തൊഴിലാളികൾക്ക് നഷ്ടമാക്കും. പ്രതിദിന വേതനം 800 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് യൂനിയനുകൾ ഡിമാന്റ് നോട്ടിസ് നൽകിയിരുന്നത്. എന്നാൽ നിലവിൽ വർധിപ്പിച്ച തുക ഉൾപ്പെടെ തോട്ടം തൊഴിലാളികൾക്ക് 600 രൂപയിൽ താഴെയാണ് പ്രതിദിന വേതനമായി ലഭിക്കുക. മറ്റ് ആനുകൂല്യങ്ങൾ കൂട്ടിയാലും പ്രതിദിന വേതനം 550 രൂപയ്ക്ക് മുകളിലെത്തില്ല. ജീവിതച്ചെലവുകൾ വലിയ തോതിൽ വർധിച്ചിട്ടും 15 വർഷത്തിനിടെ നാലുഘട്ടങ്ങളിലായി ആകെ 210 രൂപ മാത്രമാണ് വർധിപ്പിച്ചത്.
The Kerala government has announced a daily wage hike of Rs 48 for plantation workers in tea, rubber, cardamom, coffee, and cashew estates, effective April 1. The increase includes Rs 43 in basic pay and Rs 5 as special allowance, with no additional workload. Workers will also receive a Rs 1,000 advance with their March salary, with Rs 500 as arrears and Rs 500 to be recovered later
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."