വിദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ചു; ഒടുവിൽ സി.എ.എ വഴി 60 കാരിക്ക് ഇന്ത്യൻ പൗരത്വം
ന്യൂഡൽഹി: വിദേശിയെന്നാരോപിച്ചുള്ള പൊലിസ് റഫറൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.എ.എ പ്രകാരം അസമിലുള്ള 60 കാരിക്ക് പൗരത്വം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിദേശിയാണെന്ന ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ രണ്ടുവർഷം തടങ്കൽപ്പാളയത്തിൽ കഴിഞ്ഞ ദെപാലി ദാസിനാണ് സി.എ.എ പ്രകാരം പൗരത്വം നൽകിയിരിക്കുന്നത്.
അസമിലെ കാച്ചർ ജില്ലയിലെ ഹവൈതാങ്ങിലായിരുന്നു ദെപാലി ദാസ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. അവർ അസമിൽ പൗരത്വം അനുവദിക്കുന്നതിനുള്ള തീയതിയായ 1971 മാർച്ച് 25ന് ശേഷം ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയതാണെന്ന് ചുണ്ടിക്കാട്ടി പ്രദേശത്തെ സബ് ഇൻസ്‌പെക്ടർ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് റഫറൻസ് റിപ്പോർട്ട് നൽകി. ദെപാലി ദാസ് ഇത് നിഷേധിക്കുകയും കേസ് നടത്തുകയും ചെയ്തു. എന്നാൽ 2019 ഫെബ്രുവരിയിൽ ട്രൈബ്യൂണൽ അവരെ വിദേശിയായി വിധിച്ചു. തുടർന്ന് പൊലിസ് അവരെ സിൽചാറിലെ ജയിലിലിട്ടു.
രണ്ടുവർഷമാണ് അവർ ജയിലിൽ കഴിഞ്ഞത്. വിദേശിയായി പ്രഖ്യാപിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ രണ്ടുവർഷം പൂർത്തിയാക്കിയവരെ ജാമ്യത്തിൽ വിടണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2021 മെയിൽ അവർക്ക് ജാമ്യം ലഭിച്ചു. തുടർന്ന് അവർ നേരത്തെ നിഷേധിച്ച, വിദേശിയാണെന്ന പൊലിസ് റിപ്പോർട്ട് അടിസ്ഥാന രേഖയാക്കി സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുകയും പൗരത്വം ലഭിക്കുകയുമായിരുന്നു.
അസമിലെത്തിയ ബംഗ്ലാദേശി ഹിന്ദുക്കളിൽ പലർക്കും തങ്ങൾ കുടിയേറ്റക്കാരാണെന്ന രേഖകളില്ലാത്തതിനാൽ സി.എ.എ പ്രകാരം പൗരത്വം ലഭിക്കാൻ തടസമുണ്ടായിരുന്നു. ദെപാലി ദാസിനെ ഫോറിനേഴ്‌സ് ട്രൈബ്യൂണലിലേക്ക് റഫർ ചെയ്ത എസ്.ഐ തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ബംഗ്ലാദേശിലെ പരാനി ബനിയാചുങ്ങിൽ നിന്ന് കുടിയേറിയതാണെന്ന പരാമർശം കേന്ദ്രം അംഗീകരിക്കുകയും പൗരത്വം നൽകുകയുമായിരുന്നു.
Debali Das, a 60-year-old woman detained in Assam as a 'foreigner', has been granted citizenship under the Citizenship Amendment Act (CAA). Das was held in a detention centre after a tribunal declared her a foreigner in 2019, citing she entered India post-March 25, 1971 [1][2].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."