'മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടു വരൂ...ജോലി നേടൂ...' വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി മുന്‍ എം.എല്‍.എ
ലഖ്‌നൗ: വിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പി നേതാവ്. മധ്യപ്രദേശിലെ ദൊമരിയാഗഞ്ചില്‍ നിന്നുള്ള മുന്‍ എം.എല്‍.എ രാഘവേന്ദ്രസിങ്ങാണ് വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയത്. മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടു വരുന്നവരെ ജോലി നല്‍കി ആദരിക്കുമെന്നാണ് മുന്‍ എം.എല്‍.എയുടെ പരാമര്‍ശം.
എം.എല്‍.എയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
'ഒരു മുസ്‌ലിം പെണ്‍കുട്ടിയെ കൊണ്ടുവരുന്ന ഹിന്ദു ആണ്‍കുട്ടിക്ക് ഞങ്ങള്‍ ഒരു ജോലി ശരിയാക്കി കൊടുക്കും' തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് മുന്നില്‍ രാഘവേന്ദ്ര പറയുന്നു. ജനക്കൂട്ടം ആര്‍പ്പുവിളിച്ചുകൊണ്ടാണ് നേതാവിന്റെ പരാമര്‍ശത്തെ സ്വീകരിച്ചത്.
മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ മുന്‍നിരയിലുള്ള നേതാവാണ് സിംഗ്. വിദ്വേഷ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പരാമര്‍ശങ്ങള്‍ 'കുറ്റകൃത്യത്തിലേക്കുള്ള നേരിട്ടുള്ള പ്രേരണ' ആണെന്നും പൊലിസ് ഉടനടി നടപടി സ്വീകരിക്കണമെന്നും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ വക്താവ് സഞ്ജയ് സിംഗ് പ്രതികരിച്ചു.
'തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഒരു നേതാവ് പരസ്യമായി പ്രേരിപ്പിക്കുകയാണെങ്കില്‍... നിയമം പാലിക്കണം. നിസ്സാരമായ കാരണങ്ങളാല്‍ മുസ്‌ലിംകള്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്യുകയും ഹിന്ദു നേതാക്കള്‍ അക്രമത്തിന് പ്രേരിപ്പിക്കുമ്പോള്‍ മറിച്ചു നോക്കുകയും ചെയ്യുകയാണ് യു.പി പൊലിസ്. ഇരട്ടത്താപ്പ് നമുക്ക് ഉണ്ടാകില്ല. അയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്യുക, അല്ലെങ്കില്‍ എല്ലാവര്‍ക്കും തുല്യമായ നിയമം എന്ന വാദം പൊള്ളയായി മാറും.'- അദ്ദേഹം എക്‌സില്‍ കുറിച്ചു.
അത്തരം പ്രസ്താവനകള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശത്തെക്കുറിച്ചുള്ള ആശങ്കകളും സഞ്ജയ് സിംഗ് പങ്കുവെച്ചു. 'ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് തങ്ങളുടെ മകന്‍ ആഘോഷിക്കപ്പെടണമെന്ന് ഏത് ഹിന്ദു രക്ഷിതാവാണ് ആഗ്രഹിക്കുന്നത്? ലോകത്ത് ഹിന്ദുമതത്തിന് നാം ആഗ്രഹിക്കുന്ന ഐഡന്റിറ്റി ഇതാണോ - ബലപ്രയോഗവും കുറ്റകൃത്യവുമായി ബന്ധിപ്പിച്ചുള്ള ഐഡന്റിറ്റി ആണോ ലോകത്തിന് മുന്നില്‍ ഹിന്ദു മതത്തെ കുറിച്ച് നല്‍കുന്നത്' അദ്ദേഹം ചോദിച്ചു.
സിവില്‍ സമൂഹവും ഭരണകൂടവും സംഭവത്തെ പൊതു ക്രമസമാധാന കുറ്റകൃത്യമായും വിദ്വേഷ കുറ്റകൃത്യമായും കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണത്തിന് ശേഷം തെളിയിക്കപ്പെട്ടാല്‍, ഇത്തരം പരസ്യ പ്രസ്താവനകള്‍ക്കെതിരെ ക്രിമിനല്‍ ഭീഷണി, തട്ടിക്കൊണ്ടുപോകല്‍, വിദ്വേഷ പ്രസംഗം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ വരെ ചുമത്തപ്പെടുമെന്ന് പ്രാദേശിക മനുഷ്യാവകാശ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും ഇരകളെ സംരക്ഷിക്കാനും അവര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
യോഗി പൊലിസ് എപ്പോഴും നിയമം പക്ഷപാതപരമായി നടപ്പാക്കുന്നുവെന്ന ആരോപണം കാലങ്ങളായി ഉയരുന്നതാണ്. പലപ്പോഴും മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കുകയും, ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ ഗ്രൂപ്പുകള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
a former bjp mla has sparked outrage after making a hate speech urging people to “bring muslim girls to get jobs.” the communal remarks have drawn widespread criticism and calls for legal action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."