മൊസാംബിക്ക് ബോട്ടപകടം; കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ (22) മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചയിലേറെയായി നീണ്ട പ്രാർത്ഥനകൾക്കും കാത്തിരിപ്പിനുമൊടുവിൽ പ്രിയപ്പെട്ടവന്റെ വിയോഗം സ്ഥിരീകരിച്ചത് കുടുംബാംഗങ്ങളെ കണ്ണീരിലാഴ്ത്തി.
പിറവം വെളിയനാട് സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മൃതദേഹം കുടുംബാംഗം തിരിച്ചറിഞ്ഞതായി കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിൽ ആയിരുന്നു ഇന്ദ്രജിത്തിന് ജോലി. ആഴമേറിയ കടലിലൂടെ ബോട്ടിൽ സഞ്ചരിച്ച് വേണം കപ്പലിന് അടുത്തെത്താൻ. എന്നാൽ ഇതിനിടെ ഇന്ദ്രജിത്ത് യാത്ര ചെയ്തിരുന്ന ലോഞ്ച് ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിന് നാലു ദിവസം മുൻപ് മാത്രമാണ് ഈ ഇരുപത്തിരണ്ടുകാരൻ വീട്ടിൽ നിന്ന് മൊസാംബിക്കിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കിൽ കപ്പൽ ജീവനക്കാരനാണ്.
രണ്ടാഴ്ച മുൻപാണ് മൊസാംബിക്കിൽ ബോട്ടപകടം നടന്നത്. ഈ അപകടത്തിൽ മരിച്ച രണ്ട് മലയാളികളിൽ രണ്ടാമത്തെയാളാണ് ഇന്ദ്രജിത്. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ (28) മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു. നാല് വർഷമായി മൊസാംബിക്കിലെ സ്കോർപിയോ മറൈൻ എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ശ്രീരാഗും അടുത്തിടെയാണ് അവധി കഴിഞ്ഞ് മടങ്ങിയത്. ഭാര്യയും നാല് വയസും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
വ്യാഴാഴ്ച പുലർച്ചെ എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലേക്ക് ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെ കൊണ്ടുപോയ ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷനുമായി ജനപ്രതിനിധികളടക്കമുള്ളവർ ബന്ധപ്പെടുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കളുമായുള്ള ആശയവിനിമയത്തിനായി ഹൈക്കമ്മീഷനിൽ പ്രത്യേക ഹെൽപ് ലൈൻ നമ്പരുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
The body of Indrajith (22), a native of Piravom, Kerala, who went missing after a boat accident in Mozambique two weeks ago, has been recovered. The tragic news brings an end to the family's desperate search. Indrajith was heading to his vessel docked at Beira port when the boat carrying 21 Indian crew members capsized. The body of the second victim, Sreerag Radhakrishnan from Kollam, was repatriated last week. Authorities are working to complete procedures to send Indrajith's body back to India by Saturday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."