സർക്കാർ അനുമതിയില്ലാതെ സർവീസ് തുടരുന്നു: ഓൺലൈൻ ടാക്സികൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്‌സി സർവീസ് ദാതാക്കളായ ഓല, ഊബർ എന്നിവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). ഇതിന്റെ ആദ്യപടിയായി ഇരു കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് എം.വി.ഡി.യുടെ തീരുമാനം. നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നിയമോപദേശം തേടിയതായി ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചകിലം അറിയിച്ചു.
2024-ൽ സംസ്ഥാന സർക്കാർ ഓൺലൈൻ അഗ്രിഗേറ്റർ നയം രൂപവത്കരിച്ചെങ്കിലും, ഇതുവരെ ഒരു കമ്പനി മാത്രമാണ് അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ബൈക്ക് ടാക്‌സിക്ക് വേണ്ടിയുള്ള ഈ അപേക്ഷയുടെ രജിസ്‌ട്രേഷൻ പോലും ആവശ്യമായ രേഖകൾ നൽകാത്തതിനാൽ പൂർത്തിയാക്കിയിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ അഗ്രിഗേറ്റർ നയപ്രകാരം കമ്പനികൾ ലൈസൻസ് എടുക്കുകയോ, ആവശ്യമായ കോൾ സെന്ററുകളും ഓഫീസുകളും സജ്ജീകരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് എം.വി.ഡി.യുടെ പ്രധാന ആരോപണം. ഓല, ഊബർ ഉൾപ്പെടെയുള്ള ഓൺലൈൻ സേവനദാതാക്കൾ ഇതുവരെ നിബന്ധനകൾ പാലിച്ചിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. നിലവിൽ പല സ്ഥാപനങ്ങളിലും താത്കാലിക ജീവനക്കാർ മാത്രമാണുള്ളത്.
കേന്ദ്ര സർക്കാരിന്റെ നിബന്ധന പ്രകാരം എല്ലാ ഓൺലൈൻ ടാക്‌സികളും സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കേന്ദ്ര സർക്കാർ 2020-ൽ ഇതുമായി ബന്ധപ്പെട്ട് നയം രൂപീകരിച്ചിരുന്നെങ്കിലും കേരളം നയം തയ്യാറാക്കിയത് 2024-ലാണ്. കേന്ദ്രം ഈ വർഷം വീണ്ടും നയം പുതുക്കിയെങ്കിലും കേരളം നയം പരിഷ്‌കരിച്ചിട്ടില്ല. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിയമനടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ എം.വി.ഡി. നിയമോപദേശം തേടിയിരിക്കുന്നത്.
Kerala MVD plans action against Ola and Uber for running online taxi services without state approval. Show-cause notices to be issued soon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."