ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവം; കരാർ കമ്പനിക്കെതിരെ നടപടിയെടുത്ത് ദേശീയപാത അതോറിറ്റി
കൊച്ചി: ദേശീയപാത 66-ൽ അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റി (NHAI) കർശന നടപടി സ്വീകരിച്ചു. നിർമ്മാണ ചുമതലയുണ്ടായിരുന്ന അശോക് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിക്കാണ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.
ഒരു മാസത്തേക്കോ, അല്ലെങ്കിൽ അപകടത്തെക്കുറിച്ച് വിദഗ്ധ സമിതി നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നതു വരെയോ കമ്പനിക്ക് എൻഎച്ച്എഐയുടെ പുതിയ കരാറുകളിൽ പങ്കെടുക്കാൻ കഴിയില്ല. കമ്പനിക്ക് ദേശീയപാത അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി.
ദേശീയപാത അതോറിറ്റിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയിട്ടില്ലെന്നും, അപ്രതീക്ഷിതമായ ഈ അപകടം കമ്പനിയുടെ വീഴ്ചയല്ലെന്നും അശോക് ബിൽഡ്കോൺ ലിമിറ്റഡ് അറിയിച്ചു. പ്രവേശനം വിലക്കിയിരുന്ന നിർമ്മാണ മേഖലയിലാണ് പിക്കപ്പ് വാൻ നിർത്തിയിട്ടതെന്നാണ് കമ്പനി പ്രധാനമായും വാദിക്കുന്നത്.
അപകടത്തിന് പിന്നാലെ അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകിയിരുന്നു. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ഐആർസി (IRC) മാനദണ്ഡങ്ങൾ നിർമ്മാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് ഓഡിറ്റിൽ പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമ്മാണ ചുമതലയിൽ നിന്ന് ഒഴിവാക്കുമെന്നും എൻഎച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നവംബർ 13ന് പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിലെ ചന്തിരൂരിൽ വെച്ച് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു. അപകടത്തിൽ ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് മരണപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ നിന്നും മുട്ട കയറ്റി വന്ന് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുന്ന വഴിയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന് മുകളിലേക്ക് പൂർണ്ണമായും ഭാഗികമായുമായി രണ്ട് ഗർഡറുകളാണ് പതിച്ചത്.
സ്വതന്ത്രവും സുതാര്യവുമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് സംഭവത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ശശി തരൂർ എംപി കത്ത് നൽകിയിരുന്നു. കൂടാതെ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ എംപി സംഭവസ്ഥലം സന്ദർശിച്ച് ദേശീയ പാത അതോറിറ്റിക്ക് വിശദമായ റിപ്പോർട്ടും പരാതിയും നൽകിയിരുന്നു.
The National Highways Authority of India (NHAI) has temporarily banned the contract company, Ashoka Buildcon Limited, following an incident where a girder collapsed onto a pickup van during the construction of the Aroor-Thuravoor elevated highway on NH-66 in Kerala. The tragic accident, which occurred near Chandiroor, killed the pickup van driver, Rajesh. The ban is for one month or until the expert committee completes its investigation into safety lapses at the construction site. The company denies negligence, claiming the accident was due to an unforeseen hydraulic jack failure and that the van entered a restricted work zone.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."