പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. യുവതി നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ രാഹുൽ ചെയ്‌തെങ്കിൽ പൊതുരംഗത്ത് തുടരാൻ രാഹുൽ യോഗ്യനല്ലെന്നും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാനുള്ള സമയം ആയെന്നും അദ്ദേഹം പറഞ്ഞു.
പുകഞ്ഞകൊള്ളി പുറത്താണ്, പുകഞ്ഞ കൊള്ളിയോട് സ്‌നേഹം ഉള്ളവർക്കും പുറത്തുപോകാമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ പാർട്ടിക്കാരൻ ആയിരുന്നെങ്കിൽ സ്വാഭാവികമായും പാർട്ടിതലത്തിൽ അന്വേഷിച്ചേനേയെന്നും പക്ഷേ രാഹുൽ സസ്‌പെൻഷൻ നേരിടുന്നതിനാലാണ് കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് കൈമാറിയതെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽ നിന്ന് ഉടൻ പുറത്താക്കില്ലെന്നും അത്തരം നടപടികൾ ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് മറ്റ് നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'വാർത്ത വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോൾ പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. അക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് കത്ത് കൊടുത്തു. അങ്ങനെ രാഹുൽ നിയമസഭയിൽ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് തങ്ങൾ സ്വീകരിച്ചിട്ടുണ്ട്' -സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
ഇനി എന്ത് നടപടി വേണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'പുറത്താക്കലിനൊക്കെ അതിന്റേതായ നടപടിക്രമങ്ങളുണ്ട്. ഓരോ സാഹചര്യവും അതിന്റേതായ അർഥത്തിൽ പരിഗണിക്കും. സസ്‌പെൻഷന് ശേഷം രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നില്ല. എം.എൽ.എ സ്ഥാനം രാജിവയ്ക്കേണ്ടത് ആ വ്യക്തിയാണെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തയാൾ സ്വയം ഉചിതമായ തീരുമാനമെടുക്കണം' സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
ഇതുവരെ തനിക്ക് പരാതികൾ വന്നിരുന്നില്ലെന്നും കൃത്യമായൊരു പരാതി വന്നത് ഇന്നലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിൽ പേരോ സ്ഥലമോ ഇല്ലാതിരുന്നിട്ടും ഡി.ജി.പിക്ക് കൈമാറി. പരാതിക്കാരിക്ക് മറുപടിയും അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾക്ക് കോടതിയും പൊലിസുമുണ്ടെന്ന് സി.പി.എം നേതാവ് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷേ കോൺഗ്രസിന് അങ്ങനെ കോടതിയും പൊലുസുമില്ല- അദ്ദേഹം പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് എല്ലാ കോൺഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടത്. നിയമനടപടികളുമായി പൊലിസ് മുന്നോട്ടുപോകട്ടെ. സി.പി.എം പ്രതികളെ ഭരണത്തിന്റെ ബലത്തിലും പാർട്ടിയുടെ തണലിലും സംരക്ഷിക്കുമ്പോൾ തങ്ങൾ പരാതി സംബന്ധിച്ച് വാർത്തകൾ വന്നപ്പോൾ തന്നെ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷയത്തെ ഗൗരവമായി കണ്ടു- സണ്ണി ജോസഫ് വിശദമാക്കി.
തങ്ങൾ രാഹുലിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചപ്പോൾ സ്വർണക്കൊള്ള കേസിൽ നേതാക്കൾ റിമാൻഡിലായിട്ടും അവരെ പാർട്ടിയിൽ പുറത്താക്കാനോ കാരണം കാണിക്കൽ നോട്ടിസ് നൽകാനോ സി.പി.എം തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."