ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ
ഗസ്സ: വർഷങ്ങളായി പ്രിയപ്പെട്ടവരുടെ മരണവും താമസിച്ച കെട്ടിടങ്ങൾ തകർന്നുവീഴുന്നതും കണ്ടുമടുത്ത ഗസ്സൻ ജനത്യക്ക് പ്രതീക്ഷയുടെയുെ സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ച് യുഎഇ. രാജ്യത്തിന്റെ 54-ാമത് ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ചാണ് യുഎഇ അധികൃതർ ഗസ്സയിലെ 54 യുവദമ്പതികളുടെ വിവാഹം നടത്തിയത്.
ചൊവ്വാഴ്ച ഖാൻയൂനിസിൽ വെച്ച് നടന്ന സമൂഹ വിവാഹത്തിൽ ഗസ്സയിൽ താമസിച്ചിരുന്നവരും വിവാഹ നിശ്ചയം കഴിഞ്ഞവരുമായ പലസ്തീനികൾക്കായിരുന്നു പ്രവേശനം. അപേക്ഷിച്ച 577 ദമ്പതികളിൽ നിന്ന് 54 ദമ്പതികളെയാണ് തിരഞ്ഞെടുത്തത്.
'യുഎഇയും ഫലസ്തീനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് ഈ സമൂഹ വിവാഹം പ്രതിനിധീകരിക്കുന്നത്,' ഗസ്സ മുനമ്പിലെ യുഎഇ നയതന്ത്ര സംഘത്തിന്റെ തലവൻ അലി അൽഷാഹി വ്യക്തമാക്കി.
'ഒരുപാട് ദുരിതം അനുഭവിച്ച ഗസ്സ നിവാസികൾ ലോകത്തിനു നൽകുന്ന സന്ദേശുമാണിത്, സന്തോഷം എന്നുപറയുന്നത് തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളേക്കാൾ ശക്തമാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.
'ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും ജീവിതത്തോടും പ്രത്യാശയോടുമുള്ള ഗസ്സക്കാരുടെ പ്രതിബദ്ധതയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്, ഗസ്സ സുരക്ഷിതവും അഭിവൃദ്ധി പ്രാപിക്കുന്നതുവരെയും യുഎഇ ഗസ്സയോടൊപ്പം അടിയുറച്ച് നിൽക്കും,' അൽഷാഹി പറഞ്ഞു.
ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3-യുടെ ഭാഗമായി 8700-ലധികം വാഹനങ്ങളിലായി 1,600,00-ത്തിലധികം ദുരിതാശ്വാസ കിറ്റുകളാണ് യുഎഇ ഗസ്സയിലേക്ക് അയച്ചത്.
ഒക്ടോബറിൽ യുഎസ് മധ്യസ്ഥതയിൽ ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ, തകർന്നടിഞ്ഞ ഫലസ്തീൻ ജനതക്കിടയിൽ സമാധാനത്തിന്റെയും സ്ഥിരതയുടെയും പ്രതീക്ഷകൾ വീണ്ടും ഉണർന്നിരിക്കുകയാണ്. യുദ്ധം മൂലം പലായനം ചെയ്യപ്പെട്ട രണ്ട് ദശലക്ഷത്തിലധികം ജനങ്ങൾക്കിടയിൽ, ദുരിതങ്ങൾക്ക് ഒരു പരിഹാരം തേടുകയാണ് ഓരോ കുടുംബവും. ഇതിനിടയിൽ, പുതിയ ജീവിതം ആരംഭിച്ച ദമ്പതികളുടെ കഥ ലോകത്തിന് പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഇമാൻ ഹസ്സൻ ലവ്വയും 27 വയസ്സുള്ള ഹിക്മത്ത് ലവ്വയും വിവാഹിതരായി. യുദ്ധകാലത്ത് സമീപ പട്ടണമായ ദേർ അൽ-ബലാഹിലേക്ക് പലായനം ചെയ്യേണ്ടി വന്നവരാണ് ദമ്പതികൾ. അവിടെ ഭക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി അവർ ഏറെ പാടുപെട്ടു. എങ്ങനെ ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുമെന്ന ആശങ്കകൾക്കിടയിലും അവർ വിവാഹിതരായി.
'ഇന്ന് ഒരു കൂടാരമാണ് എൻ്റെ സ്വപ്നം'
"എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾ ഒരു പുതിയ ജീവിതം ആരംഭിക്കും," ഹിക്മത്ത് ലവ്വ പറഞ്ഞു.
യുദ്ധത്തിന് മുമ്പുള്ള തന്റെ സ്വപ്നങ്ങളെക്കുറിച്ച് അദ്ദേഹം വികാരാധീനനായി: "ലോകത്തിലെ മറ്റെല്ലാവരെയും പോലെ ഞങ്ങൾക്കും സന്തോഷമായിരിക്കാൻ ആഗ്രഹമുണ്ട്. ഒരു വീടും ജോലിയും മറ്റുള്ളവരെപ്പോലെ ആകണമെന്നതും ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നാൽ ഇന്ന്, താമസിക്കാൻ ഒരു കൂടാരം കണ്ടെത്തുക എന്നതാണ് എന്റെ സ്വപ്നം."
വെള്ള, ചുവപ്പ്, പച്ച നിറങ്ങളിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ എമാൻ, വർഷങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഈ വിവാഹം ഒരു പരിധിവരെ ആശ്വാസം നൽകിയെന്ന് പറഞ്ഞു. യുദ്ധത്തിൽ എമാന്റെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
"ഇത്രയും ദുഃഖത്തിനുശേഷം സന്തോഷം അനുഭവിക്കുക പ്രയാസമാണ്," എമാൻ പറഞ്ഞു. വിവാഹം കഴിക്കാൻ സാധിച്ചതിനു പുറമെ, ദമ്പതികൾക്ക് ഒരുമിച്ച് ജീവിതം ആരംഭിക്കാൻ സഹായിക്കുന്നതിന് ചെറിയൊരു തുകയും അവശ്യസാധനങ്ങളും സഹായമായി ലഭിച്ചു.
uae supports gaza through a special eidul ithihad mass wedding helping fifty-four palestinian couples start their married lives with hope
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."