പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ
ആലപ്പുഴ: ആലപ്പുഴ പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കൈക്കലാക്കാൻ വേണ്ടിയാണെന്ന് സൂചന. മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.
കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ 62-കാരൻ നടരാജൻ കഴിഞ്ഞ മാസം മുപ്പതാം തീയതി രാത്രിയിലാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അമിതമായി ലഹരിക്ക് അടിമയായിരുന്ന മകൻ നവജിത്ത് വെട്ടുകത്തി ഉപയോഗിച്ച് അച്ഛനെയും അമ്മയെയും വെട്ടുകയായിരുന്നു. കൊല്ലപ്പെട്ട നടരാജന്റെ ശരീരത്തിൽ 47 വെട്ടുകളുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ സിന്ധു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നാല് ശസ്ത്രക്രിയകൾക്ക് ശേഷമാണ് ഇവരുടെ നില മെച്ചപ്പെട്ടത്.
തിങ്കളാഴ്ച ആശുപത്രിയിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ സിന്ധുവിന്റെ മൊഴി രേഖപ്പെടുത്തിയത്. വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് നടരാജനായിരുന്നു. ലഹരി ഉപയോഗത്തിനായി അമിതമായി പണം ചെലവഴിക്കുന്ന നവജിത്ത് പലതവണയായി അച്ഛനോട് അമ്മയുടെ സ്വർണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടരാജൻ ആഭരണങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഞായറാഴ്ചയും ഇതേ ചൊല്ലി തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് നവജിത്ത് അച്ഛനെയും അമ്മയെയും അതിക്രൂരമായി വെട്ടിയത്. മകന്റെ ആക്രമണം കസേര കൊണ്ട് പ്രതിരോധിച്ചതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് സിന്ധു മൊഴി നൽകി. വീട്ടിലെ അലമാരയിൽ നിന്ന് പൊലിസ് കണ്ടെത്തിയ അറുപത് പവൻ സ്വർണാഭരണം കോടതിയെ ഏൽപ്പിച്ചിട്ടുണ്ട്.
റിമാൻഡിലായിരുന്ന പ്രതി നവജിത്ത് ജയിലിൽ വെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാൾക്ക് അത് ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണിതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നവജിത്ത് ആശുപത്രി വിടും. ഇതിന് ശേഷമായിരിക്കും പ്രതിക്കായി പൊലിസ് കസ്റ്റഡി അപേക്ഷ നൽകുക.
An advocate son in Alappuzha, Kerala, allegedly murdered his 62-year-old father, Natarajan, and seriously injured his mother, Sindhu, to steal gold and money from their house. The son, Navajith, who was reportedly addicted to drugs, attacked his parents with a cleaver following a dispute over the family's finances and gold. The mother, Sindhu, who narrowly survived after defending herself with a chair, is recovering in the hospital, and her statement has been recorded by the police. The accused, Navajith, has been moved to a mental health center due to withdrawal symptoms related to drug abuse, and police custody will be sought after his treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."