ഗുരുതര സാമ്പത്തിക നിയമലംഘനം; ഓംഡ എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
അബൂദബി: യുഎഇ സെൻട്രൽ ബാങ്കിന്റെ കർശന നടപടികൾ തുടരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ എക്സ്ചേഞ്ച് സ്ഥാപനമായ 'ഓംഡ എക്സ്ചേഞ്ചിന്' (Omda Exchange) 10 മില്യൺ ദിർഹം പിഴ ചുമത്തുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ നിയമങ്ങളിലും അനുബന്ധ നിയന്ത്രണങ്ങളിലും ഓംഡ എക്സ്ചേഞ്ച് ഗുരുതരമായ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് ഇവരെ നീക്കം ചെയ്യാൻ തീരുമാനിച്ചത്.
സെൻട്രൽ ബാങ്കിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡിക്രീറ്റൽ ഫെഡറൽ നിയമപ്രകാരമാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇയിലെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സിബിയുഎഇ (CBUAE) ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും സമഗ്രതയും ഉറപ്പുവരുത്താനും സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത നിലനിർത്താനും ഇത്തരം പരിശോധനകൾ അത്യന്താപേക്ഷിതമാണെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഈ വർഷം ആദ്യം സമാനമായ രീതിയിൽ മറ്റൊരു എക്സ്ചേഞ്ച് ഹൗസിനും 10.7 ദശലക്ഷം ദിർഹം പിഴ ചുമത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും (AML) ഭീകരവാദത്തിന് ധനസഹായം നൽകുന്നത് തടയാനുള്ള നയങ്ങളും (CFT) പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് മുൻപ് പല സ്ഥാപനങ്ങൾക്കും തിരിച്ചടിയായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഓംഡ എക്സ്ചേഞ്ചിനെതിരെയും നടപടിയുണ്ടായിരിക്കുന്നത്.
നേരത്തെ, അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസും സെൻട്രൽ ബാങ്ക് റദ്ദാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ സംഘടനകൾക്ക് പണം നൽകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജ്യാന്തര ചട്ടങ്ങൾ ലംഘിക്കുന്നത് ഗൗരവകരമായ കുറ്റമായാണ് യുഎഇ കാണുന്നത്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന മുന്നറിയിപ്പാണ് സെൻട്രൽ ബാങ്ക് നൽകുന്നത്.
the uae central bank has fined omda exchange ten million dirhams and revoked its license due to regulatory violations. this move reinforces uae’s strict commitment to financial transparency, integrity, and preventing money laundering within the national exchange sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."