തൊഴിലുറപ്പ് പദ്ധതി അട്ടിമറി; കേന്ദ്രത്തിനെതിരെ മൂന്ന് ഘട്ടങ്ങളിലായി, 45 ദിവസം നീളുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര നടപടിക്കെതിരേ കോൺഗ്രസ് മൂന്ന് ഘട്ടങ്ങളിലായി 45 ദിവസം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. 'എം.ജി.എൻ.ആർ.ഇ.ജി.എ ബച്ചാവോ സംഗ്രാം' എന്ന പേരിൽ ഈ മാസം 10 മുതൽ ഫെബ്രുവരി 25 വരെയാണ് പ്രതിഷേധ പരിപാടികൾ നടത്തുകയെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവർ അറിയിച്ചു. ജില്ലാതല പത്രസമ്മേളനങ്ങൾ, ഏകദിന ഉപവാസങ്ങൾ, കുത്തിയിരിപ്പ് സമരങ്ങൾ, ജില്ലാ ഓഫിസുകളിൽ ധർണകൾ, നിയമസഭാ ഘേരാവോകൾ, സോണൽ റാലികൾ തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ടാകും.
ഈ മാസം എട്ടിന് പി.സി.സി തല തയാറെടുപ്പ് യോഗങ്ങൾ നടത്തും. 10ന് ജില്ലാതല പത്രസമ്മേളനങ്ങൾ നടത്തും. 11ന് മഹാത്മാഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറിന്റെയോ പ്രതിമകൾക്ക് സമീപം ഒരു ദിവസത്തെ ഉപവാസം നടത്തും.
12 മുതൽ 29 വരെ പഞ്ചായത്തുതല തുറന്ന യോഗങ്ങളും ബഹുജന സമ്പർക്ക പരിപാടികളും നടത്തും. ഈ ഘട്ടത്തിൽ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും കത്തുകൾ ഗ്രാമപ്രധാനികൾ, മുൻ ഗ്രാമപ്രധാനികൾ, റോസ്ഗർ സേവകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് നേരിട്ട് എത്തിക്കും.
30ന് രക്തസാക്ഷി ദിനത്തിൽ വാർഡ്, ബ്ലോക്ക് തലങ്ങളിൽ സമാധാനപരമായ കുത്തിയിരിപ്പ് സമരങ്ങൾ സംഘടിപ്പിക്കും. 31 മുതൽ ഫെബ്രുവരി ആറു വരെ ജില്ലാതല തൊഴിലുറപ്പ് പദ്ധതി സംരക്ഷണ ധർണകൾ നടത്തും. ഫെബ്രുവരി ഏഴു മുതൽ 15 വരെ നിയമസഭകൾ, രാജ് ഭവനുകൾ, കേന്ദ്ര സർക്കാർ ഓഫിസുകൾ എന്നിവയ്ക്കു മുന്നിൽ സംസ്ഥാനതല ഘരാവോകൾ സംഘടിപ്പിക്കും. ഫെബ്രുവരി 16 നും 25നും ഇടയിൽ നാല് സോണൽ മെഗാ റാലികളോടെയാണ് പ്രതിഷേധം സമാപിക്കുക.
congress to launch 45-day nationwide protest against centre in three phases over job guarantee scheme sabotage
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."