കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്
മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പള്ളി വികാരിക്കും ഭാരവാഹികൾക്കുമെതിരെ പൊലിസ് കേസെടുത്തു. പള്ളി വികാരി ഫാ. ബിജു വർക്കി, ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് മൂവാറ്റുപുഴ പൊലിസ് കേസെടുത്തത്. സ്ഫോടകവസ്തു നിയമപ്രകാരവും അശ്രദ്ധമൂലമുള്ള മരണത്തിനുമാണ് നടപടി.
അപകടം പെരുന്നാളിനിടെ:
പള്ളി പെരുന്നാളിന്റെ നാലാം ദിവസമായ ഞായറാഴ്ച രാവിലെ കുർബാനയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ അപകടം. വെടിമരുന്ന് കതിനയിൽ നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ വെടിക്കെട്ട് തൊഴിലാളിയായ രവി മരിച്ചു. വെടിക്കെട്ട് കരാറുകാരനായ ജയിംസിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.
സ്ഫോടനം നടക്കുമ്പോൾ പള്ളിക്കുള്ളിൽ കുർബാന നടക്കുകയായിരുന്നു. ആളുകളെല്ലാം പള്ളിക്കുള്ളിലായിരുന്നതിനാലും സ്ഫോടനം നടന്ന സ്ഥലത്ത് ജനസാന്നിധ്യം കുറവായതിനാലും വൻ ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ പ്രദേശത്ത് ഭീതി പടർന്നു. പള്ളി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് പള്ളി പെരുന്നാളിന്റെ ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കി. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ലൈസൻസ് നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."