ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) നിർണ്ണായക കണ്ടെത്തൽ. ദേവസ്വം ബോർഡിന്റെ മിനുട്‌സിൽ പത്മകുമാർ മനഃപൂർവ്വം തിരുത്തലുകൾ വരുത്തിയെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
ദേവസ്വം മിനുട്‌സിൽ 'പിത്തളപാളി' എന്നുണ്ടായിരുന്നത് മാറ്റി 'ചെമ്പ് പാളി' എന്നാക്കി പത്മകുമാർ സ്വന്തം കൈപ്പടയിൽ തിരുത്തി. ഇതിന് ശേഷമാണ് സ്വർണപ്പാളികൾ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. സ്വർണം പൂശാൻ തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്ന് എസ്ഐടി കണ്ടെത്തി. മഹസറിൽ തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും, കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടതിന് രേഖകളില്ലെന്നും റിപ്പോർട്ടിലുണ്ട്. സ്വർണപ്പാളികൾ പുറത്തേക്ക് കൊടുത്തുവിടുന്നതിൽ പത്മകുമാർ തന്ത്രിയുടെ അഭിപ്രായം തേടുകയോ ഔദ്യോഗികമായി അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല.
ശബരിമലയിൽ നടന്നത് സംഘടിതമായ സ്വർണ്ണക്കവർച്ചയാണെന്ന് എസ്ഐടി കോടതിയിൽ വ്യക്തമാക്കി. ദ്വാരപാലക ശില്പങ്ങളിലെ പാളികൾക്ക് പുറമെ, മറ്റ് സ്വർണ്ണപ്പാളികളും തട്ടിയെടുക്കാൻ പ്രതികൾ വലിയ പദ്ധതി തയ്യാറാക്കിയിരുന്നു. 2019-ൽ സ്വർണപ്പാളികൾ കൈമാറിയ ശേഷം അതിന്റെ മേൽനോട്ടം വഹിക്കുന്നതിൽ കെ.എസ്. ബൈജു വീഴ്ച വരുത്തിയതായും കണ്ടെത്തി. ദേവസ്വം സ്വർണപ്പണിക്കാരന്റെ സാന്നിധ്യത്തിൽ തയ്യാറാക്കിയ മഹസറിൽ ബോധപൂർവ്വം 'ചെമ്പുതകിടുകൾ' എന്ന് ഡി. സുധീഷ്‌കുമാർ രേഖപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണവ്യാപാരി നാഗ ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവർ ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിലുണ്ട്. 2025 ഒക്ടോബറിൽ ഇവർ ബെംഗളൂരുവിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണസംഘം ഈ നീക്കങ്ങളെ കാണുന്നത്.
The Special Investigation Team (SIT) has informed the High Court that former Devaswom Board President A. Padmakumar deliberately altered official minutes in the Sabarimala gold theft case. According to the report, Padmakumar personally changed the term "brass plate" to "copper plate" in his own handwriting to facilitate the illegal transfer of gold plates to the first accused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."