സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി
തൊടുപുഴ: സി.പി.എം നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് റബർ കോപ്പറേറ്റീവ് ലിമിറ്റഡിന് (റബ്‌കോ) സർക്കാരിന്റെ വഴിവിട്ട സഹായം. റബ്‌കോ നൽകാനുള്ള 76.25 കോടി രൂപയുടെ കുടിശികയിന്മേലുള്ള റവന്യു റിക്കവറി നടപടികൾക്ക് ഒരു വർഷത്തേക്ക് കൂടി സർക്കാർ സ്റ്റേ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് റവന്യു സെക്രട്ടറി എം.ജി. രാജമാണിക്യം പുറത്തിറക്കി. സ്ഥാപനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും പുനരുദ്ധാരണ നടപടികളും പരിഗണിച്ച് സ്റ്റേ നീട്ടിനൽകണമെന്ന് റബ്‌കോ ചെയർമാൻ റവന്യു മന്ത്രിയോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. 76,25,99,595 രൂപയുടെ കുടിശികയിന്മേൽ നേരത്തെ അനുവദിച്ച സ്റ്റേ കാലാവധി 2025 ഓഗസ്റ്റ് 10ന് അവസാനിച്ചിരുന്നു.
റബ്‌കോയിലുള്ള സർക്കാർ ഓഹരികൾ പുതിയ ഷെയറുകളാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. കിൻഫ്ര അനുവദിച്ച സ്ഥലത്തിനുള്ള അധിക നഷ്ടപരിഹാര തുക സംബന്ധിച്ച ചർച്ചകൾ നിലവിൽ നടക്കുന്നുണ്ട്. റബ്‌കോയെ ലാഭത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പുനരുദ്ധാരണ പദ്ധതികൾ ഫലം കാണാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യങ്ങൾ പരിഗണിച്ച്, 2025 ഓഗസ്റ്റ് 11ന് പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഒരു വർഷത്തേക്കാണ് റവന്യു റിക്കവറി നടപടികൾ നിർത്തിവച്ചിരിക്കുന്നത്. 2019ൽ റബ്‌കോയുടെ കോടികളുടെ ബാധ്യത സർക്കാർ ഏറ്റെടുത്തതും തുടർന്ന് അവർ ബാധ്യത തിരിച്ചടവിൽ കൈമലർത്തിയതും വിവാദമായിരുന്നു. റബ്‌കോ ഭരണസമിതി നിലവിൽ കോടികളാണ് സർക്കാരിന് നൽകാനുള്ളത്. കരുവന്നൂർ അടക്കം വിവിധ സഹകരണ സംഘങ്ങൾക്കും റബ്‌കോ പണം നൽകാനുണ്ട്.
കേരള ബാങ്ക് രൂപീകരണ സമയത്ത് റബ്‌കോയുടെ ഭീമമായ ബാധ്യത സർക്കാർ അടച്ചുതീർത്തിരുന്നു. സംസ്ഥാന സഹകരണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കുകളിലെയും വായ്പകൾ കോടികളുടെ പലിശ ഒഴിവാക്കി ഒറ്റത്തവണയിൽ അടച്ച് സർക്കാർ തീർപ്പാക്കുകയായിരുന്നു. റബ്‌കോ 238 കോടി സർക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നതായിരുന്നു വ്യവസ്ഥ. 2019ൽ ധാരണാപത്രം ഇറക്കുന്നതിലെ സർക്കാർ ഒളിച്ചുകളിയും വിവാദമായിരുന്നു.
cpm-controlled kerala state rubber cooperative limited (rubco) has received irregular support from the government. the government has granted a further one-year stay on revenue recovery proceedings over rubco’s outstanding dues of ₹76.25 crore
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."