യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം
ന്യൂഡൽഹി: അന്താരാഷ്ട്ര ഉപരോധം ലംഘിച്ചുവെന്നാരോപിച്ച് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് യുഎസ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിലെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയേറുന്നു. കസ്റ്റഡിയിലുള്ള മൂന്ന് ഇന്ത്യൻ പൗരന്മാരിൽ മലയാളിയും ഉൾപ്പെടുന്നതായാണ് വിവരം. ഹിമാചൽ പ്രദേശിലെ പാലംപൂർ സ്വദേശിയായ ഋക്ഷിത് ചൗഹാൻ എന്ന നാവികൻ കപ്പലിലുണ്ടെന്നതിനെ കുറിച്ച് കുടുംബത്തിന് വിവരം ലഭിച്ചു. ഋക്ഷിത് ചൗഹാനെ കൂടാതെ ഗോവൻ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം.
റഷ്യൻ പതാകയുള്ള 'മരിനീര' (മുമ്പ് ബെല്ല 1) എന്ന എണ്ണക്കപ്പലാണ് യുഎസ് അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നത്. വെനസ്വേലയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി റഷ്യയിലേക്ക് പോവുകയായിരുന്ന കപ്പലാണ് ഇത്. അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ചു എന്ന കാരണത്താലാണ് ബുധനാഴ്ച കപ്പൽ യുഎസ് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തത്. ആകെ 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതിൽ ഭൂരിഭാഗവും ഉക്രേനിയൻ പൗരന്മാരാണ്.
ജനുവരി 7-നാണ് ഹിമാചൽ പ്രദേശ് നാവികൻ ഋക്ഷിത് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മഞ്ഞുമൂടിയ മേഖലയിലൂടെ സഞ്ചരിക്കുന്നതിനാൽ അടുത്ത ഒന്നര മാസത്തേക്ക് ഫോൺ സിഗ്നലുകൾ ലഭ്യമാകില്ലെന്ന് മകൻ അറിയിച്ചിരുന്നതായി പിതാവ് രഞ്ജിത് സിംഗ് പറഞ്ഞു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം കപ്പൽ പിടിച്ചെടുത്ത വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ കുടുംബം കടുത്ത മാനസിക വിഷമത്തിലാണ്.
"ഇതൊരു ഗുരുതരമായ അന്താരാഷ്ട്ര പ്രശ്നമാണ് എന്നും പ്രധാനമന്ത്രി നയതന്ത്ര തലത്തിൽ ഇടപെട്ടാൽ മാത്രമേ മകൻ സുരക്ഷിതമായി മടങ്ങിയെത്തൂ എന്ന് ഞാൻ വിശ്വസിക്കുന്നതായും പിതാവ് പറഞ്ഞു. ഇതുവരെ ഔദ്യോഗികമായി ആരും ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല."എന്നും പിതാവ് രഞ്ജിത് സിംഗ് ചൗഹാൻ വ്യക്തമാക്കി.
സംഭവത്തിൽ ഹിമാചൽ പ്രദേശ് ഭരണകൂടം വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഋക്ഷിത്തിന്റെ രേഖകൾ അധികൃതർ ശേഖരിച്ച് പരിശോധിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കാൻ എം.എൽ.എ ആശിഷ് ബുട്ടെയ്ൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. വെനസ്വേലയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ കാംഗ്ര ഡെപ്യൂട്ടി കമ്മിഷണർ ശ്രമിച്ചുവരികയാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഋക്ഷിത് മർച്ചന്റ് നേവിയിൽ ചേർന്നത്. ഋക്ഷിത്തിന്റെ ആദ്യ കപ്പൽ യാത്രയാണിത്. കപ്പലിലെ മറ്റ് ഇന്ത്യൻ ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ.
The US Coast Guard has seized a Russian-flagged oil tanker, Marinera (formerly Bella 1), in the North Atlantic for allegedly violating international sanctions while transporting crude oil from Venezuela. Among the 28 crew members detained are three Indian nationals, including Rikshit Chauhan, a 20-year-old sailor from Himachal Pradesh, and reportedly a Malayali sailor. The families of the Indian crew are deeply concerned as they have lost contact with them. The Indian Ministry of External Affairs (MEA) is currently coordinating with international authorities to ensure the safety and swift repatriation of the detained Indian citizens.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."