കോളജ് അധ്യാപക പുനർവിന്യാസം:191 തസ്തികകൾ റദ്ദാക്കി; ഉദ്യോഗാർഥികൾക്ക് സർക്കാരിന്റെ ഇരുട്ടടി
മലപ്പുറം: കോളജ് അധ്യാപക പുനർവിന്യാസത്തിന്റെ പേരിൽ 191 തസ്തികകൾ റദ്ദാക്കി ഉദ്യോഗാർഥികൾക്ക് സർക്കാരിന്റെ ഇരുട്ടടി. പി.എസ്.സി ഒന്നാം റാങ്കുകാരനടക്കം നൂറുകണക്കിന് ഉദ്യോഗാർഥികളുടെ നിയമനമാണ് ഇതോടെ ഇല്ലാതായത്. 138 തസ്തികകളിലേക്കാണ് പുതുതായി നിയമനം നടത്തുന്നത്. ഇതിൽ 48 എണ്ണം മാത്രമാണ് പുതിയ തസ്തികകൾ. ബാക്കിയുള്ള 90 എണ്ണവും പുനർവിന്യാസനം വഴി നിയമനം നടക്കേണ്ട തസ്തികകളാണ്. പി.ജി വെയ്‌റ്റേജ് ഇല്ലാതാക്കി 2020ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച ശേഷം കോളജുകളിൽ കാര്യമായി അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ല. 2019ലെ നോട്ടിഫിക്കേഷൻ വഴി റാങ്ക്‌ലിസ്റ്റിൽ ഉൾപെട്ട ഒന്നാം റാങ്കുകാർ പോലും നിയമനം ലഭിക്കാതെ കാത്തിരിക്കുന്നതിനിടെയാണ് പുനർ വിന്യാസം. പല റാങ്ക്‌ലിസ്റ്റുകളുടെയും കാലാവധി ഈ മാസം അവസാനിക്കുകയും ചെയ്യും. വിരമിച്ച ഒഴിവുകൾ പോലും റിപ്പോർട്ട് ചെയ്യാതെയാണ് മിക്ക തസ്തികളും ഇല്ലാതാകുന്നത്.
അധിക തസ്തികകളായി കണ്ടെത്തിയ 361 തസ്തികകളെ പുനർവിന്യസിക്കുമെന്ന വാഗ്ദാനമായിരുന്നു സർക്കാർ വർഷങ്ങളായി ഉദ്യോഗാർഥികൾക്ക് നൽകിയിരുന്നത്. 2020ലും അതിനുമുമ്പും അനുവദിച്ച പുതിയ കോഴ്‌സുകൾക്ക് സ്ഥിരാധ്യാപക തസ്തിക ഇതുവരെ സൃഷ്ടിച്ചിട്ടില്ല. നാലുവർഷ ബിരുദം നടപ്പിലാക്കിയപ്പോൾ രൂപപ്പെട്ട അധിക ജോലിഭാരം മൂലം, മിക്ക കോളജുകളിലും അതിഥി അധ്യാപകരെ ഉപയോഗപ്പെടുത്തിയാണ് ക്ലാസുകൾ നടത്തുന്നത്. അധ്യാപകർ വിരമിച്ച 238 ഒഴിവുകളിലേക്കും നിയമനം ഇക്കാലമത്രയും നടന്നിട്ടില്ല. 2018ലെ യു.ജി.സി ചട്ടം പാലിച്ച്, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നിവരുടെ ജോലിഭാരം 14 ആയി ചുരുക്കാനുള്ള നിർദേശവും സർക്കാരിന്റെ മുമ്പിലുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടുള്ള തസ്തിക പുനർവിന്യാസമാണ് പ്രതീക്ഷിച്ചരുന്നത്. എന്നാൽ ഏതാനും പേരുടെ നിയമനം മാത്രം സാധ്യമാക്കി സർക്കാർ കൈകഴുകിയതോടെ നഷ്ടമാവുന്നത് നൂറ് കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയാണ്.
2020ൽ പുതിയ കോഴ്‌സുകൾ ആരംഭിച്ച കോളജുകളിലേക്കാണ് അധ്യാപക തസ്തികകൾ പുനർവിന്യസിച്ച് സർക്കാർ ഉത്തരവായത്. എല്ലാ വിഷയങ്ങളിലുമായി 90 തസ്തികകളാണ് ഇങ്ങനെ പുനർവിന്യസിക്കപ്പെടുക. 361 അധിക തസ്തികകളിൽ ബാക്കി 271 തസ്തികകളെക്കുറിച്ച് ഉത്തരവിൽ പറയുന്നില്ല. എന്നാൽ, 191 തസ്തികകൾ റദ്ദാക്കപ്പെടുമെന്ന് പുനർവിന്യാസ ഉത്തരവിൽ പറയുന്നുമുണ്ട്. 361 അധിക തസ്തികകൾ നിലനിൽക്കുമ്പോൾ ഇത്രയും കുറഞ്ഞ തസ്തികകൾ മാത്രം പുനർവിന്യസിക്കുന്നത് ഉദ്യോഗാർഥികളെ ഏറെ നിരാശയിലാക്കിയിട്ടുണ്ട്. 45 വിഷയങ്ങളാണ് ആകെ കോളജ് തലത്തിലുള്ളത്. പുതിയ ഉത്തരവ് പ്രകാരം ഇതിൽ 27 വിഷയങ്ങളിലും ഒഴിവുകൾ ഉണ്ടാവുന്നില്ല. 13 വിഷയങ്ങളിൽ പത്തിൽ താഴെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് വിഷയങ്ങളിൽ മാത്രമാണ് പത്തോ അതിൽ കൂടുതലോ ഒഴിവുകളുണ്ടാവുന്നത്.
സർക്കാരിന് പ്രിയം എയ്ഡഡ് മേഖലയോട്
2020ൽ അനുവദിച്ച കോഴ്‌സുകളിൽ മാത്രം തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനം എയ്ഡഡ് മേഖലക്കാണ് ഏറ്റവുമധികം ഗുണംചെയ്യുക. സർക്കാർ കോളജുകളിൽ 49 കോഴ്‌സുകൾ അനുവദിച്ചപ്പോൾ 117 കോഴ്‌സുകളാണ് എയ്ഡഡ് കോളജുകളിൽ അനുവദിക്കപ്പെട്ടത്. പി.ജി വെയ്‌റ്റേജ് എടുത്തുമാറ്റി ഉത്തരവ് ഇറങ്ങിയ ശേഷം, 2020 ഡിസംബറിൽ എയ്ഡഡ് കോളജുകളിൽ 721 പുതിയ അധ്യാപക തസ്തികകൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
191 college teaching posts were canceled, affecting hundreds of candidates, including the top p.s.c. ranker.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."