ഇപ്പൊ പെട്ടേനേ! ഇറാൻ വ്യോമാതിർത്തി അടയ്ക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേ ഇന്ത്യയിലേക്ക് പറന്ന് ഇൻഡിഗോ വിമാനം
ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം പറന്നത് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടയ്ക്കുന്നതിന് തൊട്ടുമുമ്പ്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഇറാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചത്. എന്നാൽ ഇതിന് മിനിറ്റുകൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ പുലർച്ചെ 2.35-ന് ജോർജിയയിൽ നിന്നുള്ള ഇൻഡിഗോ വിമാനം (6E1808) ഇറാൻ അതിർത്തി പിന്നിട്ടിരുന്നു.
ആഭ്യന്തര പ്രതിഷേധങ്ങളും അന്താരാഷ്ട്ര സംഘർഷങ്ങളും കണക്കിലെടുത്ത് ഇറാൻ വ്യോമയാന അധികൃതർ അടിയന്തരമായി വ്യോമപാത അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗികമായി 'നോട്ടാം' (NOTAM) പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇറാൻ ആകാശത്തിലൂടെ പറന്ന അവസാന വിദേശ യാത്രാ വിമാനമായിരുന്നു ഇത്. നാല് മണിക്കൂറോളം നീണ്ടുനിന്ന നിയന്ത്രണം ആഗോള വ്യോമയാന മേഖലയെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി.
ഇൻഡിഗോയുടെ ഒരു വിമാനം കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും മറ്റ് വിമാനക്കമ്പനികൾക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഇറാൻ വ്യോമാതിർത്തി അടച്ചതോടെ ഡൽഹിയിൽ നിന്ന് ന്യൂയോർക്ക്, ന്യൂവാർക്ക് എന്നിവിടങ്ങളിലേക്കും മുംബൈയിൽ നിന്ന് ജെഎഫ്‌കെയിലേക്കും പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പകുതി ദൂരം പിന്നിട്ട ശേഷം തിരികെ പോകേണ്ടി വന്നു. സ്പൈസ് ജെറ്റ്, ലുഫ്താൻസ തുടങ്ങിയവയും തങ്ങളുടെ ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
മിസൈൽ വിക്ഷേപണങ്ങളോ സൈനിക നീക്കങ്ങളോ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഇത്തരമൊരു നീക്കമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സാധാരണ യാത്രാ വിമാനങ്ങളെ മിസൈലുകൾ തെറ്റായി തിരിച്ചറിയാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ വ്യോമപാതകൾ അടയ്ക്കുന്നത്. 2026 ജനുവരി 19 വരെ ലുഫ്താൻസ ഉൾപ്പെടെയുള്ള പല കമ്പനികളും ഇറാൻ, ഇറാഖ് വ്യോമപാതകൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും, റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്നും വിമാനക്കമ്പനികൾ അറിയിച്ചു.
an indigo aircraft safely flew toward india just minutes before iran shut its airspace, narrowly avoiding disruption as regional tensions escalated, highlighting swift coordination and timely decision making in aviation operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."