ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി
ന്യൂഡൽഹി: ബോളിവുഡിൽ തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന ഓസ്കാർ ജേതാവ് എ.ആർ. റഹ്മാന്റെ വെളിപ്പെടുത്തലിന് പിന്നാലെ, അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. എ.ആർ റഹ്മാൻ ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്നും അങ്ങനെ ചെയ്താൽ അദ്ദേഹത്തിന് വീണ്ടും അവസരങ്ങൾ ലഭിച്ചേക്കാമെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
എ.ആർ റഹ്മാൻ ഒരിക്കൽ ഹിന്ദുവായിരുന്നു. അദ്ദേഹം എന്തിനാണ് ഇസ്‌ലാം മതം സ്വീകരിച്ചത്? ഇപ്പോൾ ഘർവാപസി നടത്തൂ, ഒരുപക്ഷേ നിങ്ങൾക്ക് വീണ്ടും ജോലി ലഭിച്ചു തുടങ്ങിയേക്കാം തുടങ്ങിയ വിദ്വേഷ പരാമർശങ്ങളാണ് വിനോദ് ബൻസാൽ എ.ആർ റഹ്മാനെ പരിഹസിച്ച് രംഗത്തെത്തിയത്.
രാജ്യത്തെ വ്യവസ്ഥയെക്കുറിച്ച് മോശമായി സംസാരിക്കുന്ന ഒരു പ്രത്യേക വിഭാഗവുമായി റഹ്മാൻ സഖ്യത്തിലാണെന്നും, സ്വന്തം പരാജയത്തിന് സിനിമാ വ്യവസായത്തെയും രാജ്യത്തെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നിസ്സാരമായ പ്രസ്താവനകൾ ഒരു കലാകാരന് ചേർന്നതല്ലെന്നും അത് രാഷ്ട്രീയക്കാർക്ക് വിട്ടുകൊടുക്കണമെന്നും വിഎച്ച്പി വക്താവ് കൂട്ടിച്ചേർത്തു.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾ സംഗീത മേഖലയെയും ബാധിക്കുന്നുവെന്ന തുറന്നുപറച്ചിൽ റഹ്മാൻ നടത്തിയത്. കഴിഞ്ഞ എട്ടു വർഷമായി അധികാര ഘടനയിൽ വന്ന മാറ്റം പ്രകടമാണെന്നും 'ക്രിയേറ്റീവ്' അല്ലാത്ത ആളുകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ കാരണങ്ങളാൽ എനിക്ക് ചില പ്രോജക്ടുകൾ നഷ്ടപ്പെടുന്നുണ്ട്. വർഷങ്ങളായി ബോളിവുഡിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും ഒരു പുറംനാട്ടുകാരനെപ്പോലെയാണ് എനിക്ക് തോന്നുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ സിനിമയെ ചിലർ ഉപയോഗിക്കുന്നു എന്നും എ.ആർ. റഹ്മാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ 'ഛാവ' എന്ന ചിത്രത്തിനെതിരെയും റഹ്മാൻ വിമർശനം ഉന്നയിച്ചിരുന്നു. താൻ സംഗീതം നൽകിയ ചിത്രമാണെങ്കിലും, അത് ആളുകളെ ഭിന്നിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സിനിമകളിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിൽക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും റഹ്മാൻ വ്യക്തമാക്കിയിരുന്നു. റഹ്മാന്റെ ഈ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
In a recent interview with the BBC Asian Network, Oscar-winning music composer A.R. Rahman expressed that he has felt sidelined in Bollywood over the last eight years. He suggested that a "power shift" and certain "communal factors" might be behind the reduction in opportunities for him in the Hindi film industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."