In Depth Story: സജി ചെറിയാന്റെ ആരോപണങ്ങള്‍: വസ്തുത ഇതാണ്; മുസ്ലിംകള്‍ക്ക് ചില ജില്ലകളില്‍ നാമമാത്ര പ്രാതിനിധ്യംപോലുമില്ല
സി.പി.എം നേതാക്കളില്‍ നിന്ന് ഈ അടുത്തായി നിരന്തരം വന്ന് കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റേത്. മുസ്ലിം അപരണവത്കരണത്തെ ഉപയോഗപ്പെടുത്തി കൊണ്ട് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് സി.പി.എമ്മിലേക്ക് എത്തിക്കുക എന്ന രാഷ്ട്രീയ പദ്ധതിക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടും പ്രസ്തുത പദ്ധതിയെ ആയുധമാക്കി കൊണ്ട് തന്നെ നിയമസഭ തെരഞ്ഞെടുപ്പിനെയും നേരിടാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം എന്നാണ് തുടരുന്ന മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മുസ്ലിം മത സംഘടനകളെയും, സാമുദായിക രാഷ്ട്രീയ സംഘടനകളെയും മുന്‍ നിര്‍ത്തി അടിസ്ഥാന രഹിതമായ വാദങ്ങള്‍ മുസ്ലിം സമുദാത്തിന് എതിരെ ഒന്നായി ഉന്നയിക്കുകയും, ഉന്നയിക്കപ്പെട്ട വാദങ്ങളിലെ അബദ്ധങ്ങള്‍ ചൂണ്ടി കാണിക്കപ്പെട്ടാല്‍ പ്രകോപനപരമായ രീതിയിലൂടെയോ, മൗനത്തെ അവലംബിച്ചോ ചോദ്യത്തെ മറികടക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നിലവില്‍ പയറ്റി കൊണ്ടിരിക്കുന്നത്. കേവലം പാര്‍ല്യമെന്ററി ജനാധിപത്യത്തില്‍ അധികാരം നിലനിര്‍ത്താന്‍ സി.പി.എം തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ വിഭജന രാഷ്ട്രീയ സിദ്ധാന്തം ആത്യന്തികമായി ഉപകാരപ്പെടുന്നത് സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനാണെന്ന ആക്ഷേപം ശക്തമാണ്.
സജി ചെറിയാന്റെ പരാമര്‍ശവും വസ്തുതകളും:
മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗ് വിജയിക്കുന്നത് മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് കൊണ്ടും, കാസര്‍ഗോഡില്‍ ബി ജെ പി വിജയം കരസ്ഥമാക്കിയത് ഹിന്ദു സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് കൊണ്ടുമാണ് എന്ന നിലയ്ക്കുള്ള പരാമര്‍ശമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയില്‍ നിന്നുണ്ടായിട്ടുള്ളത്.
വോട്ട് രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്ന പല ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മതവും ജാതിയും. രാജ്യത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ അവര്‍ മത്സരിക്കുന്ന സ്ഥലത്തെ ജാതി മത സമുദായങ്ങളുടെ കണക്കുകള്‍ പരിഗണിക്കുന്നത് രാഷ്ട്രീയ തന്ത്രമാണ്. ഈയൊരു രാഷ്ട്രീയ തന്ത്രം മന്ത്രി സജി ചെറിയാന്‍ പ്രതിനിധാനം ചെയ്യുന്ന സി പി എം പയറ്റിയിട്ടുണ്ട് എന്നതാണ് മന്ത്രിയുടെ പരാമര്‍ശത്തിലെ ആദ്യ വൈരുദ്ധ്യം. 70% ജനസംഖ്യ വരുന്ന മലപ്പുറത്ത് യു.ഡി.എഫ് മുസ്ലിം ലീഗിന് സീറ്റ് നല്‍കുകയും അവിടെ മുസ്ലിം ലീഗ് എല്ലാ തരം തെരഞ്ഞെടുപ്പുകളിലും മുന്നിട്ട് നില്‍ക്കുന്നു എന്നതും ഒരു യാഥാര്‍ഥ്യമാണ്. സജി ചെറിയാന്റെ വാദ പ്രകാരം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയവും, തെരഞ്ഞെടുപ്പിലെ അവരുടെ വിജയവും വര്‍ഗ്ഗീയമാണ് എന്നതാണ്. എന്നാല്‍ ഇതേ സി.പി.എം നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഭൂരിഭാഗവും പരിഗണിച്ചത് മുസ്ലിം സ്ഥാനാര്‍ഥികളെയാണ്. 2021ല്‍ മലപ്പുറത്ത് ഇടതുപക്ഷം വിജയിച്ച പൊന്നാനി മണ്ഡലം മാറ്റി നിര്‍ത്തിയാല്‍ ബാക്കി മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി മുസ്ലിം മത വിഭാഗത്തില്‍ പെട്ടവരാണ്.
ക്രിസ്ത്യന്‍ സമുദായം കേവലം 1.98% മാത്രമുള്ള മലപ്പുറം ജില്ലയില്‍ എന്നാല്‍ ജില്ലാ പഞ്ചായത്ത് മെമ്പറായി കൊണ്ട് ചുങ്കത്തറ വാര്‍ഡില്‍ നിന്ന് വിജയിച്ചത് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള അഡ്വ. റോഷ്‌നി തോമസാണ്. മുസ്ലിം വിദ്വേശം ഉണ്ടാക്കാന്‍ സി.പി.എം ആയുധമാകുന്ന മുസ്ലിം ലീഗിലൂടെ ഹൈന്ദവ സമുദായത്തില്‍ ഉള്‍പ്പെടുന്നാളുകളും മലപ്പുറം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി കാണാം.
സജി ചെറിയാനിന്റെ കോട്ടയത്തെ കണക്കുകള്‍:
മന്ത്രി സജി ചെറിയാനിന്റെ ജില്ലയായ കോട്ടയത്ത് ഏതാണ്ട് 49% ഹിന്ദു ജന വിഭാഗവും, 43% ക്രിസ്ത്യന്‍ സമുദായവും, 6.5 % മുസ്ലിംകളുമാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ എന്നാല്‍ ഒരൊറ്റ മുസ്ലിം മെമ്പര്‍ പോലുമില്ല എന്നതാണ് ഞെട്ടിക്കുന്ന ഒരു വസ്തുത. കോട്ടയത്തെ 71 ഗ്രാമ പഞ്ചായത്തുകളില്‍ 19 ഗ്രാമ പഞ്ചായത്തുകളാണ് എല്‍ ഡി എഫ് ഭരിക്കുന്നത്. അതില്‍ 11 വാര്‍ഡുകളില്‍ ഒരൊറ്റ മുസ്ലിം വാര്‍ഡ് മെമ്പര്‍ പോലും എല്‍ ഡി എഫിനില്ല. കോട്ടയം ജില്ലയില്‍ എല്‍ ഡി എഫ് ഭരണത്തിലേറിയ പാല മുനിസിപ്പാലിറ്റിയില്‍ എല്‍ ഡി എഫിന് ഒരു മുസ്ലിം മെമ്പര്‍ പോലുമില്ല. സജി ചെറിയാനിന്റെ സ്വന്തം ജില്ലയിലെ സമുദായം തിരിച്ചുള്ള കണക്കുകള്‍ വസ്തുതപരമായി ഇങ്ങനെയായിരിക്കെയാണ് വസ്തുത വിരുദ്ധമായി മലപ്പുറത്തെ ചൂണ്ടി കാട്ടി കൊണ്ട് മന്ത്രി മുസ്ലിം വിദ്വേശം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
കാസര്‍കോടിലെ കണക്കുകള്‍:
കാസര്‍കോടിനെ മന്ത്രി പരാമര്‍ശിക്കുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയത സമം ന്യൂനപക്ഷ വര്‍ഗ്ഗീയത എന്ന സി പി എമ്മിന്റെ സമ വാക്യ ഫോര്‍മുലയുടെ പുറത്താണ്. പക്ഷെ, അവിടെയും മന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
37 ഗ്രാമ പഞ്ചായത്തുകളുള്ള കാസര്‍ക്കോട് ജില്ലയില്‍ 12 പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ഇതില്‍ 10 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഒരു മുസ്ലിം പഞ്ചായത്ത് മെമ്പര്‍ പോലുമില്ല. വസ്തുതകള്‍ അങ്ങനെയിരിക്കെയാണ് സമവാക്യം ഒപ്പിക്കുന്നതിന് മന്ത്രി മലപ്പുറത്തോടൊപ്പം കാസര്‍കോടിനെയും ചേര്‍ത്ത് പറഞ്ഞതെന്ന് ഓര്‍ക്കണം.
വിദ്വേഷത്തെ രൂപപ്പെടുത്തുന്നതിലെ സി.പി.എം സ്ട്രാറ്റജി:
സംഘപരിവാറിന്റെ അതേ വിദ്വേശ പരാമര്‍ശങ്ങള്‍ തന്നെയാണ് സി.പി.എം ഉന്നയിക്കുന്നതെങ്കിലും അതില്‍ തങ്ങളുടെ 'മതേതര' പാരമ്പര്യത്തെ കാത്തു സൂക്ഷിച്ചു കൊണ്ട് പരാമര്‍ശങ്ങള്‍ രൂപപ്പെടുത്താന്‍ സി.പി.എം ശ്രമിക്കുന്നതായി കാണാം. മുസ്ലിം സമുദായത്തിനെ ഒട്ടാകെ ബാധിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ പറഞ്ഞു വെക്കുമ്പോള്‍ തന്നെയും തങ്ങളുടെ വാദം ജമാഅത്തെ ഇസ്‌ലാമിക്കോ, മുസ്ലിം ലീഗിനോ മാത്രം എതിരായിരുന്നു എന്ന അഖ്യാനം രൂപപ്പെടുത്തി കൊണ്ടാണ് സി പി എം മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ പടച്ചു വിടുന്നത്. ഒപ്പം തന്നെ 'മുസ്ലിം', 'ഇസ്ലാം' എന്ന പദാവലികള്‍ ബോധപൂര്‍വം ഉപയോഗിക്കാതെ പ്രദേശങ്ങളെയോ, സമുദായത്തിലേക്ക് ചൂണ്ടുന്ന മറ്റു വാക്കുകളെയോ യുക്തി പൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിലൂടെ തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാനും, വിമര്‍ശനങ്ങളെ മറികടക്കാനും സി.പി.എമ്മിന് ഒരേ സമയം സാധിക്കുന്നു.
Summary: The article criticizes Kerala Minister Saji Cheriyan’s recent remarks, alleging they are part of a calculated CPM strategy to polarize voters for electoral gains. While the Minister accused Muslim-majority districts like Malappuram of communal voting patterns, the author presents data showing that in the Minister’s own district, Kottayam, Muslims have near-zero representation in local governance despite their population. The report argues that by labeling minority political representation as communalism, the CPM is inadvertently strengthening the Sangh Parivar’s divisive narrative in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."