'മോദി എന്ന് ചായ വിറ്റു? എല്ലാം പ്രതിച്ഛായക്ക് വേണ്ടിയുള്ള നാടകം': കടുത്ത വിമർശനവുമായി മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ചായ വിൽപ്പനക്കാരൻ' എന്ന അവകാശവാദത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വോട്ട് ലക്ഷ്യമിട്ടുള്ള വെറും നാടകം മാത്രമാണിതെന്നും ജനങ്ങൾക്ക് ചായ നൽകാൻ മോദി എപ്പോഴെങ്കിലും കെറ്റിലുമായി നടന്നിട്ടുണ്ടോ എന്നും ഖാർഗെ ചോദിച്ചു. ഡൽഹിയിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനൊരു ചായ വിൽപ്പനക്കാരനായിരുന്നു എന്ന മോദിയുടെ വാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. ദരിദ്രരുടെ പേരിൽ സഹതാപം നേടി വോട്ട് പിടിക്കാനുള്ള തന്ത്രം മാത്രമാണിത് എന്നും ഖാർഗെ പറഞ്ഞു.
ജവഹർലാൽ നെഹ്‌റുവിനെപ്പോലെയുള്ള നേതാക്കൾ രാജ്യത്തിനായി വലിയ പദ്ധതികൾ കൊണ്ടുവന്നു. എന്നാൽ ബിജെപി അത്തരത്തിൽ ജനക്ഷേമകരമായ ഒരൊറ്റ പദ്ധതിയെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. പാവപ്പെട്ടവരെ അടിച്ചമർത്തുന്ന നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. യുപിഎ കാലത്തെ തൊഴിലുറപ്പ് നിയമം അട്ടിമറിച്ചതിനെയും ഖാർഗെ രൂക്ഷമായി വിമർശിച്ചു.
റെയിൽവേയുടെ മറുപടിയും പഴയ വെളിപ്പെടുത്തലുകളും
ഗുജറാത്തിലെ വദ്‌നഗർ റെയിൽവേ സ്റ്റേഷനിൽ പിതാവിനൊപ്പം ചായ വിറ്റിരുന്നു എന്ന മോദിയുടെ വാദത്തിന് ഔദ്യോഗിക രേഖകളില്ലെന്ന് ഖാർഗെ ഓർമ്മിപ്പിച്ചു. 2015-ൽ നൽകിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് (RTI) മറുപടിയായി, മോദി പ്ലാറ്റ്‌ഫോമുകളിലോ ട്രെയിനുകളിലോ ചായ വിറ്റതിന് റെയിൽവേയുടെ കൈവശം രേഖകളില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
നേരത്തെ, മോദിയുടെ ഉറ്റ സുഹൃത്തായിരുന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് ഡോ. പ്രവീൺ തൊഗാഡിയയും സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. 43 വർഷത്തെ സൗഹൃദത്തിനിടയിൽ മോദി ചായ വിൽക്കുന്നത് താൻ കണ്ടിട്ടില്ലെന്നും, 'ചായക്കടക്കാരൻ' എന്നത് കേവലം സഹതാപം പിടിച്ചുപറ്റാനുള്ള ഒരു പ്രതിച്ഛായ നിർമ്മിതി മാത്രമാണെന്നും തൊഗാഡിയ മുമ്പ് തുറന്നടിച്ചിരുന്നു.
Congress President Mallikarjun Kharge recently intensified his attack on Prime Minister Narendra Modi, dismissing his often-cited background as a "tea seller" (chaiwala) as a mere political drama designed to gain public sympathy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."