പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിനോദിനിക്ക് ഇനി കൃത്രിമ കൈയുടെ കരുത്ത്; ഒൻപതുകാരിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്
കൊച്ചി: ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടമായ ഒൻപതുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈയുടെ കരുത്തിൽ പുതിയൊരു ലോകം. കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് കൃത്രിമ കൈ ഘടിപ്പിച്ച വിനോദിനിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടെത്തി സന്ദർശിച്ചു. പുത്തൻ കൈകൾ കൊണ്ട് നൽകിയ പൂച്ചെണ്ട് സ്വീകരിച്ചാണ് വിനോദിനി പ്രതിപക്ഷ നേതാവിനെ വരവേറ്റത്.
കുട്ടിയുടെ ശസ്ത്രക്രിയയ്ക്കും കൃത്രിമ കൈ ഘടിപ്പിക്കുന്നതിനുമുള്ള മുഴുവൻ തുകയും വി.ഡി. സതീശനാണ് വഹിച്ചത്. പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയുടെ ദുരവസ്ഥ വാർത്തയായതോടെയാണ് പ്രതിപക്ഷ നേതാവ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്.
കഴിഞ്ഞ സെപ്റ്റംബർ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ കൈക്ക് പരുക്കേറ്റത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ കൈക്ക് പ്ലാസ്റ്ററിട്ട് വിട്ടെങ്കിലും പിന്നീട് കൈയുടെ നിറം മാറുകയും അസഹനീയമായ വേദന അനുഭവപ്പെടുകയുമായിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അണുബാധ രൂക്ഷമായതിനാൽ കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്.
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ഗുരുതരമായ അനാസ്ഥയാണ് വിനോദിനിയുടെ കൈ നഷ്ടപ്പെടാൻ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുകയും പാലക്കാട് ഡി.എം.ഒ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ നേരത്തെ സഹായവാഗ്ദാനം നൽകിയിരുന്നെങ്കിലും, അടിയന്തര സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ഇടപെട്ട് കുട്ടിയുടെ പുനരധിവാസം ഉറപ്പാക്കുകയായിരുന്നു.
Nine-year-old Vinodini, a native of Pallassana in Palakkad, has received a new lease on life with a prosthetic limb after losing her right arm due to alleged medical negligence at the Palakkad District Hospital. The entire cost of her surgery and rehabilitation was sponsored by the Leader of the Opposition, V.D. Satheesan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."