ജനിച്ച മണ്ണിലേക്ക് മടക്കം, നിസാരക്കാരല്ല; അറിയാം കടലാമകളുടെ അത്ഭുത ലോകം
തിരുവനന്തപുരം: ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം 'കടലാമ'യാണ്. കടലാമകൾക്കായി പ്രത്യേക സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന വാഗ്ദാനം ട്രോളുകളായും മീമുകളായും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. അതേസമയം കടലാമയെന്ന നിശബ്ദ ജീവികളുടെ കൗതുകകരമായ ജീവിതത്തെക്കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുകയാണ്.
ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിലുള്ള ജലജീവികളാണ് കടലാമകൾ. ഏറ്റവും വലിയ പ്രത്യേകത അവയുടെ ഹോമിംഗ് (Homing) സ്വഭാവമാണ്. കടലിലാണ് ഭൂരിഭാഗം ജീവിതം. എന്നാൽ പ്രജനനത്തിനായി പെൺ കടലാമകൾ കരയിലേക്ക് എത്തും. താൻ ജനിച്ച അതേ തീരം തേടിപ്പിടിച്ച് അവിടെത്തന്നെ മുട്ടയിടാനാണ് പെൺകടലാമകൾക്ക് ഇഷ്ടം. ഇവ എത്തുന്ന പ്രതിഭാസം ശാസ്ത്രലോകത്തെ ഇന്നും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
തീരത്തെ മണലിൽ കുഴികളുണ്ടാക്കി മുട്ടയിട്ട ശേഷം ഇവ കടലിലേക്ക് തന്നെ മടങ്ങും. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ തനിയെ മണലിലൂടെ നടന്ന് കടലിലെത്തേണ്ടത് അവയുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്.
കടലാമക്കുഞ്ഞുങ്ങളെ വിരിഞ്ഞിറങ്ങുന്ന ഉടനെ കൈകൊണ്ട് എടുത്ത് കടലിൽ വിടരുത്. തീരത്തുനിന്ന് കടലിലേക്കുള്ള ആ ചെറിയ നടത്തമാണ് അവയുടെ പേശികൾക്ക് ബലം നൽകുന്നതും, വർഷങ്ങൾക്കിപ്പുറം മുട്ടയിടാനായി ഇതേ തീരം തിരിച്ചറിയാൻ അവയെ സഹായിക്കുന്നതും.
കരയിലെ ആമകളിൽ നിന്ന് വ്യത്യസ്തമായ ശരീരപ്രകൃതിയാണ് കടലാമകളുടേത്. കാലുകൾക്ക് പകരം തുഴയാൻ സഹായിക്കുന്ന ഫ്ലിപ്പറുകളാണ് അഥവാ തുഴകളാണ് ഇവയ്ക്കുള്ളത്. കരയിലെ ആമകളെപ്പോലെ തലയോ കൈകാലുകളോ തോടിനുള്ളിലേക്ക് വലിച്ചുവെക്കാൻ കടലാമകൾക്ക് കഴിയില്ല. ഏകദേശം 50 മുതൽ 100 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.
വംശനാശഭീഷണിയിൽ പാവത്താൻമാർ
ലോകത്താകെ ഏഴ് തരം കടലാമകളാണുള്ളത്. ഇവയെല്ലാം ഇന്ന് വംശനാശഭീഷണി നേരിടുന്നു എന്നതാണ് സങ്കടകരമായ വസ്തുത. സമുദ്ര മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, അശ്രദ്ധമായ മത്സ്യബന്ധനം എന്നിവ ഇവയുടെ ജീവന് ഭീഷണിയാകുന്നു. കേരളത്തിൽ കോഴിക്കോട് കൊളാവിപ്പാലം ഉൾപ്പെടെയുള്ള തീരങ്ങളിൽ കടലാമ സംരക്ഷണത്തിനായി പ്രാദേശിക കൂട്ടായ്മകൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
Sea turtles are nature’s ancient voyagers, known for their incredible homing instinct. Despite spending most of their lives in the vast ocean, females return to the exact beach where they were born to lay their eggs. This "biological GPS" remains one of science's greatest mysteries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."