കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി
കോതമംഗലം: ഓൺലൈൻ ട്രേഡിംഗ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കൾ ലക്ഷങ്ങൾ തട്ടിയതായി പരാതി. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോതമംഗലം മണ്ഡലം കാര്യാലയത്തിന് മുന്നിൽ പെട്രോൾ കന്നാസുമായി ഒരു കുടുംബം ആത്മഹത്യാ ഭീഷണി മുഴക്കി. ചേലാട് സ്വദേശി ജോർജ്, ഭാര്യ, സഹോദരൻ എന്നിവരാണ് ബിജെപി ഓഫീസിന് മുന്നിൽ നാടകീയമായ പ്രതിഷേധം നടത്തിയത്.
ഓൺലൈൻ ട്രേഡിംഗിലൂടെ മകന് ലഭിച്ച പണവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് വിശ്വസിപ്പിച്ച് മണ്ഡലം ഭാരവാഹികൾ പണം കൈക്കലാക്കിയെന്നാണ് ജോർജിന്റെ കുടുംബം ആരോപിക്കുന്നത്.
2025 ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 10,58,000 രൂപയാണ് പണമായി നൽകിയത് എന്ന് കുടുംബം ആരോപിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക ഭാരവാഹികളാണ് പണം തട്ടിയെടുത്തതിന് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു.
ലക്ഷങ്ങൾ വാങ്ങിയിട്ടും കേസിൽ യാതൊരു ഇടപെടലും നടത്താൻ നേതാക്കൾ തയ്യാറായില്ലെന്നും കുടുംബം പറയുന്നു. നൽകിയ പണം തിരികെ ചോദിച്ചപ്പോൾ ഭാരവാഹികൾ തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജോർജ് ആരോപിച്ചു. ഇതോടെയാണ് ജീവനൊടുക്കുമെന്ന മുന്നറിയിപ്പുമായി കുടുംബം പാർട്ടി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം തുടങ്ങിയത്.
മകന്റെ കേസ് ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് അവർ പണം വാങ്ങിയത്. ഇപ്പോൾ പണവും പോയി, സഹായവുമില്ല. തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയാണ് എന്നും പരാതിക്കാരൻ പറയുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോതമംഗലം പൊലിസ് കുടുംബത്തെ അനുനയിപ്പിക്കുകയും അവിടെ നിന്ന് മാറ്റുകയും ചെയ്തു. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബിജെപി പ്രാദേശിക നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
a family in kothamangalam, kerala, staged a dramatic protest by threatening to die by suicide with a petrol can in front of the bjp constituency office. they alleged that local bjp leaders took a bribe of ₹10.58 lakh between june and november 2025, promising to help them resolve a legal case. the family claimed the leaders failed to deliver on the promise and refused to return the money, leading them to take this extreme step to get their funds back.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."