കുരുതിക്കളമായി റോഡുകള്‍; അമിതവേഗതയും അശ്രദ്ധയും വില്ലന്‍
കോഴിക്കോട്: അമിതവേഗതയും അശ്രദ്ധയും കാരണം റോഡുകള്‍ കുരുതിക്കളമാകുന്നു. ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നത് അപകട വാര്‍ത്തകള്‍ കേട്ടാണ്. ഞായറാഴ്ച്ചയാണ് താമശേരി അമ്പായത്തോട്ടിൽ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചത്. മറ്റൊരു കാറിനെ മറിക്കടക്കുന്നതിനിടെ അമിതവേഗതയില്‍ കയറി വന്ന ബസിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. താമരശേരിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
ഓട്ടോയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീക്ക് പരുക്കേറ്റിരുന്നു. 31ന് മുക്കം പാഴൂര്‍ മുന്നൂരില്‍ ബൈക്കിലെത്തിയ സഹോദരങ്ങളെ കാറിടിച്ചു പരുക്കേൽപ്പിച്ച സംഭവമുണ്ടായിരുന്നു. ഗുരുതര പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇവര്‍. 30ന് കോവൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസിടിച്ച് സ്ത്രീ മരിച്ചിരുന്നു. വടകരയില്‍ ദേശീയപാതക്കായി എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 27ന് രാമനാട്ടുകരയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരണപ്പെട്ടിരുന്നു.
ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പലരും യാത്ര ചെയ്യുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സമയക്രമം പാലിക്കാന്‍ അമിതവേഗതയിലാണ് ബസുകള്‍ സഞ്ചരിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ ബ്ലോക്കില്‍നിന്ന് രക്ഷപ്പെടാന്‍ വലിയ വാഹനങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറ്റി ഓടിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാള്‍ തങ്ങളുടെ ഡ്രൈവിങ് കഴിവ് മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് പലര്‍ക്കും താല്‍പര്യം. വാഹനങ്ങള്‍ക്കൊണ്ടുള്ള ഇത്തരം അഭ്യാസങ്ങളും ജീവന്‍ കവരുകയാണ്. കൂടാതെ, റോഡുകളില്‍ പണി നടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാണ്. പലപ്പോഴും റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരികയാണ്. സീബ്രാലൈനില്‍ പോലും വാഹനങ്ങളെ പേടിച്ച് നില്‍ക്കേണ്ട ഗതികേടിലാണ് കാല്‍നടയാത്രക്കാര്‍. സീബ്രാലൈനില്‍ നില്‍ക്കുന്നവരെയും വാഹനങ്ങള്‍ ഇടിച്ചിടുന്നതും മരണപ്പെടുന്നതും നിത്യസംഭവമാണ്. മരണപ്പെട്ടവരേക്കാള്‍ ദുരിതമാണ് പരുക്കേറ്റവര്‍ക്ക്. പലരും കിടപ്പുരോഗികളാകുകയാണ്.
അതിനാല്‍ തന്നെ അമിതവേഗതക്കെതിരെയും അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെയും ശക്തമായ ബോധവൽക്കരണവും നിയമനടപടികളും വേണമെന്നാണ് ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."