ഇന്ത്യ -യുഎസ് വ്യാപാര കരാർ: രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി ട്രംപിന് അടിയറവ് വെച്ചു; കരാറിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി രാജ്യത്തിന്റെ താൽപ്പര്യങ്ങൾ അടിയറവ് വെച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. "പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു" എന്നായിരുന്നു രാഹുലിന്റെ രൂക്ഷമായ പ്രതികരണം.
ഇന്ത്യയിലെ കർഷകരുടെ സ്വപ്നങ്ങൾ ട്രംപിന് മുന്നിൽ മോദി അടിയറവ് വെച്ചിരിക്കുകയാണ്. കരാറിലെ നിബന്ധനകൾ രാജ്യത്തെ കർഷകർക്കും സാമ്പത്തിക സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. വലിയ തോതിലുള്ള സമ്മർദ്ദത്തിന് വഴങ്ങിയാണ് മോദി ട്രംപിന്റെ കരാറിൽ ഒപ്പിട്ടത്. കരാറിലെ വിശദാംശങ്ങൾ ജനങ്ങൾ അറിയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
അതേസമയം ചൈനയെക്കുറിച്ചുള്ള തന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ അനുമതി നിഷേധിക്കുന്നത്.
കഴിഞ്ഞ ദിവസം 'ട്രൂത്ത് സോഷ്യൽ' വഴിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മേലുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പകരം വെനസ്വേലയെ ആശ്രയിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. ഇത് റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെ തന്റെ 'ഉറ്റ സുഹൃത്ത്' എന്നും 'ശക്തനായ നേതാവ്' എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.
ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. താരിഫ് കുറയ്ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത അദ്ദേഹം, 140 കോടി ജനങ്ങളുടെ പേരിൽ ട്രംപിന് നന്ദി അറിയിച്ചു. ലോകത്തെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ ഒന്നിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാകുമെന്നും ലോകസമാധാനത്തിന് ഇത് അനിവാര്യമാണെന്നും പ്രധാനമന്ത്രി 'എക്‌സിൽ' കുറിച്ചു.
Opposition leader Rahul Gandhi has launched a scathing attack on Prime Minister Narendra Modi following the announcement of a new India-US trade deal. Gandhi alleged that the Prime Minister "sold out" the interests of Indian farmers and the nation's economic security by "succumbing to pressure" from US President Donald Trump.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."