പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലഹരി നൽകി കെണിയിലാക്കി മോഷണം; സഹോദരങ്ങൾ പിടിയിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി ഭീഷണിപ്പെടുത്തുകയും വീട്ടിലെ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി. പള്ളുരുത്തി മാങ്കാമഠം ലെയ്ൻ തറേപ്പറമ്പിൽ ആൽഫിൻ ആന്റണി (24), സഹോദരൻ റെൻഫിൻ ആന്റണി (21) എന്നിവരെയാണ് പള്ളുരുത്തി പൊലിസ് പിടികൂടിയത്.
സംഭവം ഇങ്ങനെ
പള്ളുരുത്തി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ കുട്ടിയെ ക്രമേണ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുകയായിരുന്നു. തുടർന്ന് കുട്ടി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും, ഇത് വീട്ടുകാരെ കാണിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.
ഭീഷണി ഭയന്ന വിദ്യാർത്ഥി തന്റെ അമ്മയുടെ ഒന്നര പവന്റെ പാദസരം വീട്ടിൽ നിന്നും മോഷ്ടിച്ച് പ്രതികൾക്ക് നൽകി. ഈ സ്വർണം പ്രതികൾ ജ്വല്ലറിയിൽ വിറ്റ് പണമാക്കി.വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിലാണ് പുറംലോകം അറിയാത്ത ചതിയുടെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് മാതാപിതാക്കൾ പൊലിസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണവും നടപടികളും
ലഹരി വ്യാപാരത്തിന് പണം കണ്ടെത്താനാണ് പ്രതികൾ വിദ്യാർത്ഥിയെ ഇത്തരത്തിൽ ചൂഷണം ചെയ്തതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മറ്റ് വിദ്യാർത്ഥികളെയും ഇവർ സമാന രീതിയിൽ വലയിലാക്കിയിട്ടുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.
മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലിസ് കമ്മീഷണർ ലത്തീഫിന്റെ മേൽനോട്ടത്തിൽ പള്ളുരുത്തി ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ ശിവൻകുട്ടി, അശ്വിൻ ബിജു, നാരായണൻകുട്ടി തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം ക്രിമിനൽ സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ പൊലിസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."