നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്: എം.പി ആന്റോ ആന്റണിക്കെതിരെയും ഇ.ഡി അന്വേഷണം, ചോദ്യം ചെയ്യും
കൊച്ചി : നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റിന്(എന്‍.സി.എസ്) എതിരായ കള്ളപ്പണക്കേസില്‍ പത്തനംതിട്ട എം.പി ആന്റോ ആന്റണിയിലേക്കും ഇ.ഡി അന്വേഷണം. ആന്റോ ആന്റണിക്ക് 2019 ല്‍ രണ്ട് കോടി രൂപ കൈമാറിയെന്ന എന്‍.സി.എസ് ഉടമ എന്‍.എം രാജുവിന്റെ വെളിപ്പെടുത്തലിലാണ് ഇ.ഡി അന്വേഷണം എം.പിയിലേക്കും നീളുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റോ ആന്റണിക്ക് ഉടന്‍ നോട്ടിസ് നല്‍കും. എന്‍.എം. രാജു തുക കൈമാറിയിട്ടുണ്ടെങ്കില്‍ ഈ പണം കുറ്റകൃത്യത്തില്‍നിന്നുള്ള പണമായി കണക്കാക്കേണ്ടിവരുമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.
2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി തന്റെ സ്ഥാപനത്തില്‍ നിന്നും രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും പണം തിരികെ ആവശ്യപ്പെട്ടിട്ടും തന്നില്ലെന്നുമാണ് രാജു ആരോപിച്ചത്. നിക്ഷേപകരുടെ തുകയാണ് യാതൊരു രേഖകളുമില്ലാതെ വിശ്വാസത്തിന്റെ പേരില്‍ ആന്റോ ആന്റണിക്ക് നല്‍കിയത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചു നല്‍കിയത്. സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് തന്റെ മകള്‍ നേരിട്ട് പോയി അപേക്ഷിച്ചിട്ടും ആന്റോ പണം തിരികെ തന്നില്ല. അക്കാലത്ത് താനും തന്റെ പാര്‍ട്ടിയും യു.ഡി.എഫിന്റെ ഭാഗമായിരുന്നതിനാലാണ് സഹായം ചെയ്തതെന്നും എന്‍.എം രാജു വ്യക്തമാക്കി.
അതേസമയം, രാജു പണം തന്നു എന്നത് സത്യമാണെങ്കിലും രണ്ട് മാസത്തിനകം അത് തിരികെ കൊടുത്തിട്ടുണ്ടെന്ന് ആന്റോ ആന്റണി പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച്ച നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന പണമിടപാടി സ്ഥാപനത്തില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കൊച്ചി യൂണിറ്റില്‍ നിന്നുള്ള സംഘമാണ് വ്യാഴാഴ്ച്ച രാവിലെ മുതല്‍ പരിശോധന നടത്തിയത്. സ്ഥാപന ഉടമ കുറ്റപ്പുഴ നെടുംപറമ്പില്‍ എന്‍.എം രാജുവിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു,.
The Enforcement Directorate (ED) has expanded its money laundering investigation into the Nedumparambil Credit Syndicate (NCS) case to include Pathanamthitta MP Anto Antony. The probe follows statements by NCS owner N.M. Raju, who alleged that he handed over ₹2 crore to Anto Antony in 2019 for Lok Sabha election campaigning, without proper documentation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."