മഹാക്യാംപിന് ചരിത്രസമാപ്തി; സംഗമിച്ചത് 33,313 പേർ
കുണിയ: ആദർശ വെൺമയുടെ നറുനിലാവ് പരന്നൊഴുകിയ കാലത്തെ സ്മരിച്ചും അവരുടെ കാൽപാടുകൾ സമ്മാനിച്ച സുകൃതങ്ങളിലൂടെ പുതുപ്രയാണത്തിലേക്ക് ഊർജം നേടിയും സമസ്ത ശതാബ്ദി സമ്മേളനത്തിന്റെ മഹാക്യാംപിന് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ചരിത്രസമാപ്തി. നൂറ്റാണ്ടിന്റ പ്രഭപരത്തിയ പണ്ഡിത പ്രസ്ഥാനത്തിന്റെ നൂറാം ആഘോഷത്തിനു കൊടിയുയർന്ന ബുധനാഴ്ച വൈകീട്ട് മുതൽ 10,313 പേരുടെ സംഗമമമൊരുക്കിയാണ് ശതാബ്ദി ക്യാംപ് നഗരി സജീവമായത്.
ധാർമിക സഞ്ചാരപഥങ്ങളിലേക്ക് സംസ്‌കരണത്തിന്റെ പ്രസരിപ്പ് തീർക്കാൻ സമസ്ത സമർപ്പിക്കുന്ന നാസ്വിഹുമാരുടെ രണ്ടു ദിവസത്തെ ഒത്തുചേരലിനു ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ 33,313 പേരുടെ മഹാക്യാംപിന് തുടക്കമായി. രണ്ടു രാവും മൂന്നും പകലും നിറഞ്ഞുനിന്ന ക്യാംപ് നഗരി ജനസഞ്ചയം തീർത്തപ്പോൾ, അറിവിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. സംഘബോധത്തിന്റെ കരുത്തും അതു തീർത്ത വിസ്മയകരമായ അച്ചടക്കവും സംഘാടനത്തിലെ ശാസ്ത്രീയതയും സമന്വയിച്ച മഹാക്യാംപ് രാജ്യ ചരിത്രത്തിലെ പുതിയ ഒരേടായി മാറി. അഞ്ചു ദിനങ്ങളിലായി 23 പഠന വിഷയങ്ങളിൽ സമ്മേളന നഗരി ജ്ഞാനസമൃദ്ധമായ വിരുന്നൊരുക്കി. സാമൂഹിക നിർമിതിയുടെ പരിശീലന കളരിയായ നാസ്വിഹ് ക്യാംപ് ഏഴ് വിഷയങ്ങളിൽ പഠനവും അഞ്ച് ഉദ്‌ബോധനങ്ങളും അതിഥികളുടെ സംസാരങ്ങളും കൊണ്ട് ധന്യമായി.
വെള്ളിയാഴ്ച ആരംഭിച്ച ജനറൽ ക്യാംപിൽ അതിഥികളുടെ പ്രഭാഷണങ്ങൾ, 13 വിഷയങ്ങളിൽ പഠനം, 8 ഉദ്‌ബോധനങ്ങൾ, മദ്ഹുറസൂൽ മജ്‌ലിസ്, ആത്മീയ സമ്മേളനം, പ്രാർഥനാ സദസ് എന്നിവ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."