ടി20 ലോകകപ്പിൽ വൻ അട്ടിമറി: ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കംഗാരുക്കളുടെ സൂപ്പർ 8 പ്രതീക്ഷകൾ തുലാസിൽ
കൊളംബോ: 2026 ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വൻ അട്ടിമറി. കരുത്തരായ ഓസ്‌ട്രേലിയയെ 23 റൺസിന് പരാജയപ്പെടുത്തി സിംബാബ്‌വെ ചരിത്രവിജയം കുറിച്ചു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ സിംബാബ്‌വെ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 146 റൺസിന് എല്ലാവരും പുറത്തായി. ഈ തോൽവിയോടെ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഓസ്‌ട്രേലിയയുടെ സൂപ്പർ 8 സാധ്യതകൾ തുലാസിലായി.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെയ്ക്ക് ഓപ്പണർമാർ മികച്ച അടിത്തറയാണ് നൽകിയത്. 56 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്റെ ഇന്നിംഗ്‌സാണ് സിംബാബ്‌വെയെ ഭദ്രമായ നിലയിലെത്തിച്ചത്. ടാഡിവനാഷെ മരുമാനിയും റയാൻ ബർളും മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ പരുക്കിന്റെ വെല്ലുവിളികൾക്കിടയിലും സിക്കന്ദർ റാസ 13 പന്തിൽ 25 റൺസ് നേടി സ്കോർ 169-ൽ എത്തിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. വെറും 29 റൺസിനിടെ നാല് മുൻനിര വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. 4 വിക്കറ്റുകൾ വീഴ്ത്തിയ ബ്ലെസിംഗ് മുസാരബാനിയാണ് ഓസ്‌ട്രേലിയൻ നിരയെ തകർത്തത്. ജോഷ് ഇംഗ്ലിസിനെയും ടിം ഡേവിഡിനെയും പുറത്താക്കിയ മുസാരബാനി, തന്റെ 100-ാം ടി20 വിക്കറ്റ് എന്ന നാഴികക്കല്ലും ഈ മത്സരത്തിൽ പിന്നിട്ടു. അപകടകാരികളായ ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ എന്നിവരെ ബ്രാഡ് ഇവാൻസും പുറത്താക്കി.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മാറ്റ് റെൻഷാ (63) ഒറ്റയാൾ പോരാട്ടം നടത്തി. ഗ്ലെൻ മാക്‌സ്‌വെല്ലിനെ (31) കൂട്ടുപിടിച്ച് റെൻഷാ ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും റയാൻ ബർൾ മാക്‌സ്‌വെല്ലിനെ പുറത്താക്കിയതോടെ ആക്കം നഷ്ടപ്പെട്ടു. 19-ാം ഓവറിൽ സെറ്റായ റെൻഷായെ പുറത്താക്കി മുസാരബാനി സിംബാബ്‌വെയുടെ വിജയം ഉറപ്പിച്ചു. അവസാന വിക്കറ്റായി മാത്യു കുഹ്നെമാൻ റണ്ണൗട്ടായതോടെ ഓസ്‌ട്രേലിയയുടെ പതനം പൂർത്തിയായി.
വിജയത്തോടെ 19 വർഷത്തിന് ശേഷമാണ് ഒരു ഐസിസി ടൂർണമെന്റിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നത്. അടുത്ത മത്സരങ്ങളിൽ മറ്റ് ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും ഓസ്‌ട്രേലിയയുടെ ടൂർണമെന്റിലെ ഭാവി.
zimbabwe pulled off a stunning upset against australia in the t20 world cup, shaking the tournament standings. the defeat leaves the kangaroos struggling to secure a super 8 spot, intensifying competition in the group stage race.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."