സേനയ്ക്കുള്ളിലെ അഴിമതി റിപ്പോർട്ട് ചെയ്തു; പൊലിസ് അസോസിയേഷന്റെ 'പകപോക്കലിൽ' മനംനൊന്ത് കൊല്ലത്ത് എസ്.ഐ സർവീസിൽ നിന്ന് സ്വയം വിരമിച്ചു
കൊല്ലം: സഹപ്രവർത്തകരായ പൊലിസുകാരുടെ വഴിവിട്ട നടപടികൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പൊലിസ് അസോസിയേഷന്റെ പ്രതികാര പീഡനം ഭയന്ന് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സർവീസിൽ നിന്ന് സ്വയം വിരമിച്ചു. ശാസ്താംകോട്ട പൊലിസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ. ഹർഷാദാണ് (49) ആറര വർഷത്തെ സർവീസ് ബാക്കിനിൽക്കെ വിരമിക്കൽ പ്രഖ്യാപിച്ചത്. സേനയ്ക്കുള്ളിലെ അഴിമതിയും കഞ്ചാവ് കേസിൽ നിരപരാധിയെ കുടുക്കിയതും തുറന്നുകാട്ടിയതാണ് ഹർഷാദിനെ അസോസിയേഷന്റെ കണ്ണിലെ കരടാക്കി മാറ്റിയയത്.
പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട രണ്ട് പ്രധാന കേസുകളിലെ ക്രമക്കേടുകൾ ഹർഷാദ് റൂറൽ എസ്.പിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ വീട്ടിൽ നിന്ന് മോഷണം പോയ കേബിളുകൾ വാങ്ങിയ ആക്രിക്കട ഉടമയെ കേസിൽ നിന്ന് ഒഴിവാക്കാൻ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ട്. ഇതിനുപുറമെ, സ്റ്റേഷനിലേക്ക് ആവശ്യമായ ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾ വരെ ഇതേ കടയുടമയെക്കൊണ്ട് വാങ്ങിപ്പിച്ചു.
മൈനാഗപ്പള്ളി സ്വദേശിയായ യുവാവിനെ പിടികൂടിയ ശേഷം പുറത്തുനിന്ന് കഞ്ചാവ് എത്തിച്ച് ഇയാളിൽ നിന്ന് പിടിച്ചെടുത്തതാണെന്ന് വരുത്തിതീർത്ത് കള്ളക്കേസ് എടുത്തതായും ഹർഷാദ് റൂറൽ എസ്.പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു.
ശബ്ദരേഖയടക്കം കൃത്യമായ തെളിവുകളോടെയാണ് ഹർഷാദ് റിപ്പോർട്ട് നൽകിയത്. നൽകിയ രഹസ്യ റിപ്പോർട്ട് എസ്.പി ഓഫീസിൽ നിന്ന് ചോർന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതോടെ അസോസിയേഷൻ നേതാക്കളായ ഉദ്യോഗസ്ഥർ ഹർഷാദിനെതിരെ തിരിഞ്ഞു. മന്ത്രിതലത്തിൽ വരെ സമ്മർദ്ദം ചെലുത്തി അദ്ദേഹത്തെ കിഴക്കേ കല്ലടയിലേക്ക് സ്ഥലം മാറ്റി. നിരന്തരമായ മാനസിക പീഡനവും അസോസിയേഷന്റെ രാഷ്ട്രീയ ഇടപെടലും സഹിക്കവയ്യാതെയാണ് താൻ കടുത്ത തീരുമാനമെടുത്തതെന്ന് ഹർഷാദ് പറയുന്നു.
സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ സേനയിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത പ്രതികാര നടപടികളാണ്. ഇതിൽ മനംനൊന്താണ് സർവീസ് അവസാനിപ്പിക്കുന്നത് എന്ന് ഹർഷാദ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ സൂചിപ്പിച്ചു.
മികച്ച സേവനത്തിന് ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ഹർഷാദ്. താൻ നൽകിയ റിപ്പോർട്ടിലെ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ശാസ്താംകോട്ട സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ റീൽസിലൂടെ പ്രശസ്തരായ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഴിമതിയിൽ പങ്കാളികളാണെന്നാണ് ഹർഷാദിന്റെ ആരോപണം. വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനോ ആഭ്യന്തര അന്വേഷണം ഊർജിതമാക്കാനോ വകുപ്പ് തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Kollam Special Branch SI A. Harshad (49) has taken voluntary retirement with over six years of service remaining, citing systematic harassment by the Police Association. The move follows Harshad's confidential report to the Rural SP, which exposed corruption at the Sasthamcotta police station.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."