ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ 'പുറത്താക്കിയതോ'?; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സെലക്ടർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ അജയ്യനായ ക്യാപ്റ്റൻ എം.എസ്. ധോണി 2017-ൽ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ നാടകീയ നീക്കങ്ങൾ വെളിപ്പെടുത്തി മുൻ സെലക്ടർ ജതിൻ പരഞ്ജ്‌പെ. ധോണി സ്വയം തീരുമാനമെടുത്തതല്ലെന്നും, വിരാട് കോഹ്‌ലിക്ക് വഴിമാറിക്കൊടുക്കാൻ ബിസിസിഐ സെലക്ടർമാർ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. 'ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ'യിലാണ് അദ്ദേഹം അന്നത്തെ സംഭവങ്ങൾ വിശദീകരിച്ചത്.
ധോണി പരിശീലനത്തിനിടെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദും ജതിൻ പരഞ്ജ്‌പെയും ചേർന്നാണ് വിരമിക്കൽ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകനോട് എങ്ങനെ ഇക്കാര്യം പറയുമെന്ന ആശങ്ക സെലക്ടർമാർക്കുണ്ടായിരുന്നു. എന്നാൽ, "മുന്നോട്ട് പോകാനുള്ള ശരിയായ സമയമാണിതെന്ന് തോന്നുന്നു" എന്ന് സെലക്ടർമാർ അറിയിച്ചപ്പോൾ, ഒട്ടും വൈകാതെ തന്നെ ധോണി അത് അംഗീകരിക്കുകയായിരുന്നു.
സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് രേഖാമൂലം അറിയിക്കാൻ എം.എസ്.കെ. പ്രസാദ് ആവശ്യപ്പെട്ടതനുസരിച്ച് അന്ന് രാത്രി തന്നെ ധോണിയുടെ ഇമെയിൽ ലഭിച്ചു. "ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറാൻ ഞാൻ ആഗ്രഹിക്കുന്നു" എന്നായിരുന്നു ധോണിയുടെ സന്ദേശം. കഠിനമായ തീരുമാനമായിരുന്നു അതെന്നും ആ തീരുമാനത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നതായും പരഞ്ജ്‌പെ ഓർക്കുന്നു.
സ്ഥാനമൊഴിഞ്ഞാലും വിരാട് കോഹ്‌ലിക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ധോണി ഉറപ്പ് നൽകിയിരുന്നു. "വിരാട് എന്റെ സഹോദരനെപ്പോലെയാണ്. ടീമിനെ കെട്ടിപ്പടുക്കാൻ എന്റെ എല്ലാ അനുഭവസമ്പത്തും ഞാൻ അവന് പകർന്നുനൽകും" എന്നായിരുന്നു ധോണിയുടെ വാക്കുകൾ. വിരാട് കോഹ്‌ലിക്ക് എല്ലാ ഫോർമാറ്റിലും ക്യാപ്റ്റനാകാൻ താല്പര്യമുണ്ടായിരുന്നുവെന്നും, എന്നാൽ ശരിയായ സമയം വരുന്നത് വരെ കാത്തിരിക്കാൻ പരിശീലകൻ രവി ശാസ്ത്രി അദ്ദേഹത്തെ ഉപദേശിച്ചിരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിട്ടും 2019 ലോകകപ്പ് വരെ ടീമിലെ നിർണ്ണായക സാന്നിധ്യമായി തുടരാനും കോഹ്‌ലിയെ നായകനായി വളർത്താനും ധോണിക്ക് സാധിച്ചു.
former selector reveals surprising details about ms dhoni’s removal from indian cricket captaincy. the disclosure sheds light on board decisions, team management, and controversies surrounding leadership changes during dhoni’s tenure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."