ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികൾക്ക് വധശിക്ഷ; വിദേശവനിതയെ ആക്രമിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ വിധി
ഗംഗാവതി: അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായ ഹംപി കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കൊപ്പൽ ജില്ലയിലെ ഗംഗാവതി കോടതിയാണ് പ്രതികളായ മല്ലേഷ് (22), സായി (21), ശരണപ്പ (27) എന്നിവർക്ക് തൂക്കുകയർ വിധിച്ചത്. ഇസ്റാഈലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൂടെയുണ്ടായിരുന്ന അമേരിക്കൻ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി.
നടുക്കുന്ന ക്രൂരത:
2025 മാർച്ചിലായിരുന്നു ടൂറിസം ഭൂപടത്തിൽ പ്രധാനമായ ഹംപിക്ക് സമീപം ഈ ദാരുണ സംഭവം നടന്നത്.ഹോംസ്റ്റേയിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഹോംസ്റ്റേ നടത്തിപ്പുകാരിയെയും അവിടെ താമസിച്ചിരുന്ന ഇസ്റാഈലി വനിതയെയും കൂട്ടബലാത്സംഗത്തിനിരയാക്കി.ആക്രമണം തടയാൻ ശ്രമിച്ച അമേരിക്കൻ വിനോദസഞ്ചാരിയെ പ്രതികൾ ക്രൂരമായി മർദ്ദിച്ച ശേഷം തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ടു. അടുത്ത ദിവസമാണ് ഇയാളുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്തത്.സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യൻ വിനോദസഞ്ചാരികളെയും പ്രതികൾ ക്രൂരമായി തല്ലിച്ചതച്ചു.
കോടതി വിധി:
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾ യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ച സംഭവം എന്ന നിലയിൽ അതിവേഗ നടപടികളിലൂടെയാണ് ഗംഗാവതി കോടതി വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ വിവിധ വകുപ്പുകൾ പ്രകാരം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
ഹംപിയിലെ സുരക്ഷാ ക്രമീകരണങ്ങളെയും വിദേശ സഞ്ചാരികളുടെ സുരക്ഷയെയും കുറിച്ച് വലിയ ആശങ്കകൾക്ക് ഈ സംഭവം വഴിമരുന്നിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."